Sunday 25 March 2012

ഡയലോഗുകൾ /ഭാഷാ പ്രയോഗങ്ങൾ/സ്ലാങ്ങ്

  • ബോധം വിട്ടുണരുമ്പോള്‍ (മിക്കപ്പോഴും നായിക) കഥാപാത്രം മിഴിച്ചു നോക്കി..” ഞാനിപ്പോള്‍ എവിടെയാ...നിങ്ങളൊക്കെ... ആരാ?”.
  • പരുങ്ങുന്നതിന് / ചമ്മുമ്പോൾ / ചമ്മൽ മറക്കാൻ / ഉത്തരം കിട്ടാതാവുമ്പോഴൊക്കെ മലയാള സിനിമയിലെ എല്ലാ കഥാപാത്രവും പറയുന്നത് : - “ അത് പിന്നേ....”
  • സീനിൽ നിന്നും പുറത്തു പോകുന്ന ഏത് കഥാപാത്രവും പോകുന്നതിനു മുന്പാിയി “ എന്നാപ്പിന്നെ...ഞാനങ്ങോട്ട്....”.കാര്യസ്ഥന്മാർക്കാണിത്തരം ഡയലോഗിന്റെ പേറ്റന്റ്.
  • തിരുവനന്തപുരത്ത് ജനിച്ചു വളർന്ന മുസ്ലീമാണെങ്കിലും സംസാരിക്കുമ്പോൾ മലബർ സ്ലാങ്ങാണ് വരിക. ഇനി തിരുവനന്തപുരത്ത് ജനിച്ച വളർന്ന നടന്മാരാവട്ടെ മലബാർ/കോഴിക്കോടുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെങ്കിലും ഒരിക്കലെങ്കിലും ഒരു “എന്തിര്” പ്രയോഗം ഉണ്ടാവും.
  • ശ്ശോ കള്ളൻ,കൊതിയൻ - ആക്രാന്തം മൂത്ത നായകനോ കാമുകനോ ഉമ്മ പറ്റിക്കുമ്പോൾ നായിക പറയേണ്ട ഡയലോഗാണിത്.
  • ബലാൽസംഗത്തിനടിപ്പെട്ട സ്ത്രീ “അയാൾ എന്നെ”…എന്ന് മാത്രമേ അത്രേ പറയേണ്ടതുള്ളു.. വേണമെങ്കിൽ നശിപ്പിച്ചു എന്ന് കൂടിയാവാം..ഇത് കണ്ട അമ്മ “ ആ മഹാപാപി എന്റെ കുഞ്ഞിനെ നശിപ്പിച്ചല്ലോ “ എന്ന് ഏറ്റ് പറഞ്ഞ് വിലപിക്കാവുന്നതാണ്.
  • ഏത് പ്രദേശത്താണെങ്കിലും പൊതുവെ എല്ലാ സിനിമയിലും അച്ചടി ഭാഷയായിരിക്കും. പ്രാദേശിക ഭാഷ പ്രയോഗം ട്രെൻഡ് ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ നായകൻ മാത്രമേ പ്രാദേശിക ഭാഷ പ്രയോഗിക്കുകയുള്ളു. (നടൻ മമ്മൂട്ടിക്കാണ് ഇത് ചെയ്യാനുള്ള യോഗം കിട്ടിയിരിക്കുന്നത്)  ആ പ്രദേശത്തെ മറ്റുള്ളവരെല്ലാം അച്ചടി ഭാഷയായിരിക്കും ഉപയോഗിക്കുക. (ഇതിനു അപവാദം രഞ്ജിത്തിന്റെ തന്നെ ‘പ്രാഞ്ചിയേട്ടൻ & സെയിന്റ്)
  • മധ്യതിരുവിതാംകൂർ /കോട്ടയം പ്രദേശത്തുള്ള നായകനും കുടുംബവുമാണെങ്കിലും പൊതുവേ അച്ചടിഭാഷയായിരിക്കും പക്ഷെ അതിനിടയിൽ ‘എന്നതാ, അമ്മച്ചിയേ, ഓ പിന്നേ, ഒള്ളതാന്നോ, കെറുവിച്ചതാരുന്നോ ദീനമ്മച്ചിയേ, പറ്റത്തില്ല , ഒക്കത്തില്ല, വേണ്ടായോ, ഇല്ലായോ, എന്നിങ്ങനെ ചില വാക്കുകൾ കൂട്ടിച്ചേർത്തിട്ടുണ്ടാവും.
  • വള്ളുവനാടൻ പ്രദേശത്തെ നായകൻ/നായിക കുടുംബമാണെങ്കിൽ ഒരു ‘ഓപ്പോൾ’ നിർബന്ധമാണ്. ഫ്ലാഷ് ബാക്കിൽ നായകന്റെ കുട്ടിക്കാലത്ത് ഇടക്കിടക്ക് “ഓപ്പോളേ” എന്നു വിളിക്കണം. “വിധിയുടെ വേട്ടമൃഗ“മായിരിക്കാനാകും പല ഓപ്പോളുമാരുടേയും യോഗം. ഈ പ്രദേശത്തെ കഥാപാത്രങ്ങൾ പുഴയിലോ കുളത്തിലോ മാത്രമേ കുളിക്കുകയുള്ളു.

  1. “എന്താപ്പോ ഇണ്ടായേ, നിയ്ക്ക് പറ്റില്ല്യ, എന്നിവ ഇടക്കിടക്ക് പറയണം. അമ്മാവൻ കഥാപാത്രങ്ങൾ (മിക്കവാറും നാരായണൻ നമ്പ്യാർക്കായിരിക്കും ഈ യോഗം) ‘ഹയ്, ഈ കുട്ടീടെ ഒരു കാര്യം, ഇതാപ്പോ നന്നായേ‘, എന്നീ സംഭാഷണങ്ങൾ ഇടക്കിടക്ക് പറയും. ഒപ്പം പുതിയ തലമുറയെ ചീത്തയും പറയണം. സംഭാരം, കഞ്ഞിവെള്ളം എന്നിവ മാത്രമേ ഈ അമ്മാവന്മാർ കുടിക്കാൻ പാടുള്ളു.

  • ഈ പ്രദേശത്തെ ഗ്രാമീണ നായിക, നായകനെ ഉണ്ണിച്ചേട്ടൻ, മാധവൻ ചേട്ടൻ, കണ്ണൻ ചേട്ടൻ എന്നതിനു പകരം ഉണ്ണ്യേട്ടാ, മാധവേട്ടാ, കണ്ണേട്ടാ എങ്ങിങ്ങനയേ വിളിക്കാവൂ. എന്നാൽ മറ്റു കഥാപാത്രങ്ങളെ ‘ൻ’ എന്ന ചില്ലക്ഷരം ചേർത്ത് വിളിക്കാം. അങ്ങിനെയേ ഇതുവരെ വിളിച്ചിട്ടുള്ളു.
  • നായകനോ നായികയോ മറ്റു കഥാപാത്രങ്ങളോ ആരുമാകട്ടെ സിനിമയിലെ വൈകാരിക മുഹൂർത്തത്തിൽ ഈ പ്രാദേശിക ഭാഷയൊക്കെ വിട്ട് കൃത്യമായ ആലങ്കാരിക ഭാഷ തന്നെയായിരിക്കും പറയുക.
  • മലയാള നടന്മാർ തമിഴ് വേഷം ചെയ്താൽ (തമിഴ് നാട്ടിൽ ജനിച്ചു വളർന്ന കഥാപാത്രമായാൽ പോലും) മലയാളം കലർന്ന തമിഴേ പറയൂ. “ആമാ, അത് വന്ത്, എന്നാച്ച്” എന്നീ വാക്കുകൾ മാത്രം കൃത്യമായും ബാക്കിയുള്ളവ മലയാളത്തിലും മാത്രമായിരിക്കും. എന്തായാലും “തമിഴാള“മായിരിക്കുമെന്ന് ചുരുക്കം.
  • നായകന്റെ ആക്ഷൻ-സംഘട്ടനങ്ങൾ
    ക്ലൈമാക്സ് അടിയിൽ നായകൻ പ്രധാന വില്ലനോടും നായകന്റെ കൂട്ടുകാരൻ വില്ലന്റെ അനിയനോടും നായകന്റെ ശിങ്കിടിയായവർ യഥാവിധി ശക്തി കുറഞ്ഞ മണ്ടൻ ഗുണ്ടകളോടും ഏറ്റുമുട്ടുന്നു.
    • നായകനെ പത്ത് പേര്‍ ചേർന്നാണ് ആക്രമിക്കാൻ വരുന്നതെങ്കിലും നായകന് കിട്ടുന്ന ഒരു വടിയിൽ കൊരുത്ത് എല്ലാറ്റിനെയും കറക്കിയെറിയുകയാണ് പതിവ്,അതിനു ശേഷം വൺ ബൈ വൺ ആയി മാത്രമേ ഇടിയുള്ളു.
    • നായകൻ ക്ലൈമാക്സിലാണ് വില്ലനെ കൊലപ്പെടുത്തുന്നുവെങ്കിൽ പൊതുവേ ഐപ്പിസി പ്രയോഗിച്ച് നായകനെ അറസ്റ്റ് ചെയ്യാറില്ല.
    • നായകന്റെ  കയ്യില്‍ മെഷീൻ ഗണ്ണുണ്ടെങ്കിലും വില്ലനെ സാധാരണയായി ഇടിച്ച് മാത്രമേ കൊല്ലുകയുള്ളു.നല്ല ഇടി ഇടിക്കണം.
    • പിന്നിൽ നിന്നും ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചോ കുത്തിയോ മാത്രമേ നായകനെ പരിക്കേൽപ്പിക്കുവാൻ ഗുണ്ടകൾക്ക് അധികാരമുള്ളു. മുന്നിൽ നിന്നെങ്ങാനും കുത്തിയാൽ അവൻ വിവരമറിയും.
    • നായകൻ പിസ്റ്റൾ ആണ് ഉപയോഗിക്കുന്നതെങ്കിലും റീലോഡ് ചെയ്യാതെ യഥേഷ്ടം വെടി വയ്ക്കാം.ഉണ്ട തീരാത്ത പ്രത്യേക തരം തോക്കാണത്.
    • ഉന്നമുള്ള നായകൻ വെക്കുന്ന ഒറ്റവെടിക്ക് വില്ലൻ മരിക്കുന്നതാണ് നന്ന്.വില്ലന്മാർ പറപറാ വെടിവെച്ചാലും നായകന് കൊള്ളില്ല. കൊള്ളുകയാണെങ്കിൽത്തന്നെ കൈമുട്ടിനോ,ചെറുവിരലിനോ,തോളിനോ വരെയൊക്കെ ആകാം.
    • പലപ്പോഴും വില്ലൻ വെടിവെക്കാൻ തുടങ്ങുമ്പോൾ ഉണ്ടകാണില്ല, ഉണ്ടയുള്ളപ്പോൾ സംസാരിക്കാനും ഭീഷണിപ്പെടുത്താനും മാത്രമേ അധികാരമുള്ളു. സംഘട്ടനത്തിലെ മൊത്തം ഇടിയുടെ 75 ശതമാനത്തോളം ഇടി വില്ലൻ ഡോമിനേറ്റഡ് ചെയ്തെങ്കിലും നായികയെ ബലാൽസംഗമോ ചെയ്ത ഓർമ്മകളോ മറ്റെന്തെങ്കിലും പ്രതികാര ദാഹമോ ആണ് ദുർബലനായതോ മൃതപ്രായനോ ആയ നായകനു വിജയം കൊണ്ടുവരുന്നത്.
    • നായകന്റെ ബന്ധുക്കൾ-കൂട്ടുകാർ
      • നായകന്റെ പിന്നിൽ ഒരു അഞ്ചു പേരെങ്കിലും എസ്കോർട്ടോയോ പാർശ്വവശങ്ങളിലോ ഉണ്ടാവുന്നത് അഭികാമ്യം.കഴിയുന്നതും ഡയലോഗുകൾ കഴിഞ്ഞുള്ള സ്ലോമോഷന്‍ നടത്തത്തിനാണ് ഇത് ഏറ്റവും ആവശ്യമായി വരിക.
      • നായകന്റെ നാട്ടിലെ കൂട്ടുകാരൻ എപ്പോഴും ഒരു മണ്ടൻ ആയിരിക്കും. കോമൺസെൻസുള്ള കൂട്ടുകാർ സന്തത സഹചാരിയായി കാണുകയില്ല.കഴിവതും നായകന് കിട്ടാനുള്ള അടി മുഴുവന്‍ ഈ സുഹൃത്ത് വാങ്ങി കൂട്ടും.
      • ഇതൊക്കെയാണെങ്കിലും നിയമപരമായോ രാഷ്ട്രീയപരമായോ ഏതെങ്കിലും ആവശ്യമെത്തുമ്പോൾ ഹൈക്കോർട്ടിലെ ജഡ്ജി മുതൽ പ്രധാനമന്ത്രി വരെയുള്ളവർ നായകന്റെ ബാച്ച്മേറ്റ്സോ അദ്ദേഹത്തെ വിലകൽപ്പിക്കുന്നവരോ  ആകുന്നു.നായകന്റെ പഴയ തറവാട്ടിൽ അമ്മ ഒരേ ഇലയിൽ വിളമ്പിയ ചോറ് , സ്കൂളിലെ ചോറ്റുപാത്രം ഷെയർ ചെയ്യൽ, അല്ലെങ്കിൽ പഠനത്തിന് ആവശ്യമായ സഹായം ചെയ്യൽ ഒക്കെ ഫ്ലാഷ്ബാക്കായി ഒന്ന് ഓടിച്ച് കാണിക്കാവുന്നതാണ്.
      • നായകന്റെ ശിങ്കടിയോ മറ്റ് ബന്ധുക്കളോ മിക്കപ്പോഴും വില്ലന്റെ കുത്തോ,സ്ത്രീകളാണെങ്കിൽ ബലാൽസംഗമോ ഏറ്റെടുത്ത് മരിക്കാൻ തയ്യാറുള്ളവർ ആണ്.നായകന് മരിച്ചയാളുടെ തല മടിയിൽ നിന്ന് താഴെ ഇറക്കി വച്ച് പ്രതികാരം തുടങ്ങുന്നതിനു വേണ്ടിയാണിത്.
      • നായകൻ പോലീസോ സിവിൽ സർവ്വീസുകാരനോ ആണെങ്കിൽ മുഖ്യമന്ത്രിയാവും അദ്ദേഹത്തിന്റെ ആകെയുള്ള ഒരു കൂട്ടുകാരൻ. ഡിജിപ്പിക്കും മറ്റ് പോലീസുദ്യോഗസ്ഥരോടും ഇയാൾ കയർത്ത് സംസാരിക്കുമെന്ന് മാത്രമല്ല ഇവർക്കയാളെ പേടിയുമാണ്.
      • ഇന്റർനാഷണൽ അധോലോകനായകനോ ഗുണ്ടയോ ആണ് നായകനെങ്കിൽ കൂടെ നടക്കാൻ പി ഏ ആയിട്ട് പെണ്ണ് വേണം. കേരളത്തിലാണെങ്കിൽ ഓട്ടോക്കാരുടെ സപ്പോർട്ട് മാത്രം മതിയാകും. പി എ നിർബന്ധമല്ല.
      • നായകന്‍ എത്ര നന്മയുള്ളവനായാലും ആരെങ്കിലും നുണ പറഞ്ഞാലുടനെ നായകന്റെ അമ്മയും വേണ്ടപ്പെട്ടവരുമെല്ലാം നായകനെ തെറ്റിദ്ധരിച്ച് തള്ളിപറഞ്ഞ് കളയും. എല്ലാമറിയാവുന്ന കുഞ്ഞമ്മാവനെ ക്ലൈമാക്സ് അടുക്കുന്നത് വരെ ഒന്നും മിണ്ടിപ്പോവരുതെന്ന അർത്ഥത്തിൽ നായകൻ കണ്ണുരുട്ടിക്കാണിക്കും.
      • മിക്കപ്പോഴും സുന്ദരിയെ പ്രേമിക്കാന്‍ അധികാരം നായകന് മാത്രേ ഉള്ളൂ.നായകന്റെ കൂട്ടുകാരന് വേണമെങ്കിൽ അവളെക്കാൾ ഭംഗി കുറഞ്ഞ അവളുടെ കൂട്ടുകാരിയെ പ്രേമിക്കാം.
      • പലപ്പോഴും വിവാഹം കഴിക്കാതെ നിൽക്കുന്ന അനിയത്തിമാരാണ് നായകന് സപ്പോർട്ട്. കെട്ടിച്ചയച്ച പെങ്ങന്മാരും അളിയന്മാരും എപ്പോഴും നായകന്റെയും കുടുംബത്തിന്റെയും പൈസ പിടുങ്ങുന്ന പരാദങ്ങളോ സ്വസ്ഥത നശിപ്പിക്കുന്നവരോ ആയിരിക്കണം.
      • നായകനോ-നായികയോ ഇവരോട് ബന്ധമുള്ളവരോ എഴുതിയാൽ ഒന്നാം റാങ്ക് കിട്ടുന്ന പരീക്ഷകളേ ഇതുവരെ മലയാളസിനിമയിൽ പറഞ്ഞിട്ടുള്ളു.
      • അനിയത്തിയോ അനിയനോ പലപ്പോഴും വീട്ടിൽ കർക്കശക്കാരനായ ജേഷ്ഠ നായകന്റെ അദൃശ്യസ്നേഹം തിരിച്ചറിയാതെ ചതിക്കാൻ ശ്രമിക്കുമെങ്കിലും ക്ലൈമാക്സിൽ എല്ലാം കോംബ്ലിമെന്റ്സാകും.
      • വില്ലന്മാരുമായി ബന്ധമുള്ളത്
      • വില്ലന്മാരുടെ സങ്കേതത്തിൽ പൊതുവേ ഉപയോഗശൂന്യമായ ടാർ വീപ്പകൾ അടുക്കി വച്ചിരിക്കുന്നു,ടയറുകൾ കൂട്ടിയിട്ടിരിക്കുന്നു.ധാരാളം പെട്ടികൾ വെറുതേ അടുക്കിവച്ചിരിക്കുന്നു.ചങ്ങല,കയർ ഇവ ചുമ്മാതെ ഒരു റൂഫിൽ നിന്നും കെട്ടിത്തൂക്കിയിട്ടിരിക്കുന്നു.അനാവശ്യമായ ബൾബുകൾ അങ്ങിങ്ങായി കത്തിച്ചിട്ടിരിക്കുന്നു. ട്യൂബ് ലൈറ്റ് ഫ്യൂസായതു അൻപതെണ്ണം, ചാരി വച്ചിരിക്കുന്ന കുഴലുകൾ, ഗ്ലാസ്സ് മാത്രം ഫിറ്റ് ചെയ്തിരിക്കുന്ന വാതിലുകൾ ഒക്കെ ഇത്തരം സ്ഥലങ്ങളുടെ പ്രത്യേകത ആണ്.
      • രഹസ്യങ്ങളടങ്ങിയ പെട്ടി കൈക്കലാക്കൽ ,സ്വത്തുക്കളടങ്ങുന്ന രേഖയിൽ ഒപ്പിടീക്കൽ എന്നതൊക്കെയാണ് പണ്ട് കാലത്തുണ്ടായിരുന്ന വില്ലന്മാരുടെ സ്ഥിരം റിക്വയർമെന്റ്സ്.
      • അൽപ്പം വഷളന്മാരായ വില്ലൻമാരാണെങ്കിൽ നായിക ഡ്രസ്സ് മാറുന്നതോ കുളിക്കുന്നതോ ആയ രംഗങ്ങൾ ഒളിക്യാമറ വച്ച് പിടിച്ച് പിന്നീട് നായികമാരെ ക്ലൈമാക്സിനു തൊട്ടു മുമ്പു വരെ ബ്ലാക്ക് മെയിൽ ചെയ്യാവുന്നതാണ്.
      • നായകനെ തോല്പ്പി്ക്കാനുള്ള മറ്റൊരു വഴി നായകന്റെ അനിയനെയോ ഉത്തമസുഹൃത്തിനെയോ വശത്താക്കുന്നതാണെങ്കിലും മിക്കപ്പോഴും ക്ലൈമാക്സിനോടനുബന്ധിച്ച് ഇത്തരം നന്ദിയില്ലാത്തവർ തന്നെ കാലുമാറുകയോ അല്ലെങ്കിൽ വില്ലനെ വകവരുത്തുകയോ ചെയ്യുന്നു.പൂവർ ഗയ്സ്..!
      • കഴിവതും ഒരു പ്രഭാഷണത്തിനു ശേഷമേ ബലാൽസംഗമോ വെടിവയ്ക്കാനോ മറ്റേതെങ്കിലും തരത്തിൽ കൊല്ലാനോ വില്ലന്മാർ തുനിയുകയുള്ളു. ഈ ഇന്റർവെല്ലാണ് നായികക്കോ നായകനോ രക്ഷപെടാനുള്ള സമയം.ക്ലൈമാക്സ് വരെ വില്ലത്തരത്തിൽ അപാരമായ കോൺഫിഡൻസുള്ളവർ അവസാനം പലപ്പോഴും നായകന്റെ കാലിൽപ്പിടിച്ച് കൊല്ലല്ലേയെന്ന് കരയുന്നവരാണ്.സകല സ്വത്തുക്കളും ഓഫർ ചെയ്യുകയും ആവാം.
      • പിറകിൽ നിന്നു കുത്തുവാനാണ് വില്ലനു പദ്ധതിയെങ്കിൽ അത് നായകനെ സൂചിപ്പിക്കുന്ന തരത്തിൽ അലറിയോ മറ്റേതെങ്കിലും തരത്തിലുള്ള ഇൻഡിക്കേഷൻസോ കൊടുക്കേണ്ടതാണ്.പലപ്പോഴും അലറിക്കൊണ്ട് ഓടി വരുന്ന വില്ലൻ നായകൻ ഒഴിഞ്ഞ് മാറുമ്പോൾ കാളവണ്ടിയുടെ ചക്രത്തിലോ ഗേറ്റിന്റെ കമ്പിയിലോ മറ്റെന്തെങ്കിലും കൂർത്ത വസ്തുക്കളിലോ കൊണ്ട് വില്ലന് ചരമം പ്രാപിക്കാവുന്നതാണ്.
      • പിന്നിൽ നിന്ന് കുത്തുക എന്നത് പലപ്പോഴും നായകന്റെ കൂടെയുള്ളതോ ബന്ധപ്പെട്ടവരോ മാത്രമായ വില്ലന്മാർക്ക് കൈവരുന്ന അവസരമാണ്.കഴിവതും കുത്തേറ്റയാൾ കുത്തിയാളെ ഓടി രക്ഷപെടുവാൻ പ്രേരിപ്പിക്കുന്നതാണ് കണ്ട് വരുന്നത്.
      • വാടകക്കൊലയാളികൾ മലയാളികൾ കുറവാണ്.പൂച്ചക്കണ്ണുള്ള ഉത്തരേന്ത്യക്കാരാണെങ്കിൽ ഉത്തമം.മലയാളി വില്ലന്മാർക്കെന്താ പ്രശ്നം ?
      • അന്യഭാഷാ മല്ലന്മാരായ ഇടിക്കാരാണെങ്കിൽ ഇടിക്കളത്തിലേക്ക് ചാടിയിറങ്ങി തല അങ്ങോട്ടും ഇങ്ങോട്ടും ഞൊട്ട ഇടുന്ന തരത്തിൽ വെട്ടിക്കാവുന്നതാണ്.പല്ല് കടിച്ചു പിടിച്ച് ചെവിയിൽ വിരലിട്ട് തിരിക്കുക എന്നതാണ് വില്ലന്മാർ പ്രയോഗിക്കുന്ന മറ്റൊരു മാനറിസം.
      • നായകനാണ് ഇടിക്കാൻ തുടങ്ങുന്നതെങ്കിൽ മസ്റ്റായും വാച്ച് ഊരി സഹായിയുടെ കയ്യിൽ കൊടുത്താൽ നന്നാവും. ബൈദവേ ഇത്തരം ഇടികളിൽ നായകനേ ജയിക്കുകയുള്ളു.
      • മുണ്ടുടുത്ത നായകനാണെങ്കിൽ അണ്ഡ്രാവി കാണിച്ചുള്ള തല്ല് സ്വാഭാവികം.
      • വില്ലന്റെ ബോഡി ലാംഗ്വേജ് പതിയെ ആകും തോറും ക്രൂരതയുടെ അളവും കൂടും. ശാന്തനായ വില്ലനെ വളരെയധികം  സൂക്ഷിക്കേണ്ടതാണ്.പലപ്പോഴും സുന്ദരന്മാരായ വില്ലന്മാർക്കുള്ള റിക്വയർമെന്റ് നായികയോടൊത്ത് ഒരേയൊരു തവണ ശയിക്കുക എന്നത് മാത്രമാണ്.
      • അൾസേഷ്യൻ,ഡോബർമാൻ തുടങ്ങിയ നായ്കൾ,മുതലക്കുഞ്ഞുങ്ങൾ,വലിയ പ്രായമായ ചീങ്കണ്ണികളെയൊക്കെയാണ് പഴയ സിനിമകളിൽ വില്ലന്റെ സങ്കേതകങ്ങളിൽ ഉപയോഗിച്ചു കൊണ്ടിരുന്നത്.
      • മാദകനൃത്തമോ ഡിസ്ക്കോയോ ഇവിടങ്ങളിൽ മസ്റ്റാണെന്ന് പറയേണ്ടതില്ലല്ലോ.
      • ജനറൽ  സീനുകൾ /രംഗങ്ങൾ
      • ക്ലൈമാക്സ് സീനുകൾ കല്യാണത്തിനോ മറ്റേതെങ്കിലും ഓഡിറ്റോറിയത്തിലോ ഒക്കെ വച്ചുള്ള കൂട്ടത്തല്ലിലാണ് അവസാനിക്കുക.
      • കഥയിലെ അപ്രധാനിക്ക് വെടി കൊണ്ടാലോ മറ്റെന്തെങ്കിലും ഗുരുതരമായി മുറിവ് പറ്റിയാലോ ആശുപത്രിയിൽ കൊണ്ടുപോവാതെ കെട്ടിപ്പിടിച്ച് കരഞ്ഞ് മരിക്കാൻ കാത്തുനിൽക്കും. അപ്രധാനികൾക്ക് ആശുപത്രിയില്ല. കൊണ്ടു പോയാലും രക്ഷപെടില്ല.
      • തിരക്കുള്ള ടൗണിൽക്കൊണ്ടു പോയി കാറ് പാർക്ക് ചെയ്താലും വിൻഡൊ അടയ്ക്കാനോ,എന്തിന് കീ പോലും എടുക്കാനോ ആളുകൾ ശ്രമിക്കില്ല. മിക്കപ്പോഴും തിരക്കുള്ള വീഥികളിലും നടു റോഡുകളിലും വാഹനം പൊടുന്നനേ നിർത്തുക എന്നത് നായകന്റെയും നായികയുടെയും ജന്മാവകാശമാണ്.
      • നായകന്‍ അച്ഛനാണെങ്കില്‍ (നായകന്‍ വേണമെന്നില്ല നായകനോടൊപ്പം നില്ക്കുന്ന മറ്റേത് കഥാപാത്രവും) വീട്ടിലേക്ക് വരുമ്പോള്‍ നായകന്‍/ മറ്റൊരു കഥാപാത്രത്തിന്റെ വീടാണെന്നും വീട്ടുകാരാണെന്നും എസ്റ്റാബ്ലിഷ് ചെയ്യിക്കാൻ..ഗേറ്റ് കടന്നു വരുമ്പോള്‍ ഉമ്മറത്തിരിക്കുന്ന കുട്ടികള്‍ “ അച്ഛാ..” അകത്തേക്ക് തിരിഞ്ഞ് “ അമ്മേ ദാ അച്ഛന്‍ വന്നൂ....” (ഇത് നായകന്റെ വീടാണെന്നും നായകന്റെ കുട്ടികള്‍ - ഭാര്യ ആണെന്നും രജിസ്റ്റര്‍ ആയിക്കഴിഞ്ഞു)
      • ഇത് അവിവാഹിതനായ നായകന്‍ ആണെങ്കില്‍ നായകന്‍ കടന്നു വരുമ്പോള്‍ തുളസിത്തറയില്‍ /ഉമ്മറത്ത് നിലവിളക്ക് കൊളുത്തുന്ന നായകന്റെ അനുജത്തി കഥാപാത്രം അകത്തേക്ക് നോക്കി : “ അമ്മേ ദേ ചേട്ടന്‍ വന്നൂ...” (സ്ഥിരം രജിസ്റ്റര്‍ പരിപാടി തന്നെ)
      • ഒരു കെട്ട് പുകയിലക്കോ മദ്യക്കുപ്പിക്കോ പ്രധാന സഹായിയാവുന്ന നായകന്റെ തമിഴൻ/ആദിവാസി എർത്ത്. കാക്കി നിക്കറും കമ്പിളിപ്പുതപ്പും നിർബന്ധമായും വേണം. പുകയിലക്കെട്ടും മദ്യക്കുപ്പിയുമല്ലാതെ ഇവർക്ക് പണം ഒരു വിഷയമല്ല.
      • മിക്ക സിനിമകളിലും സാധാരണ വേഗതയിൽ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ ബ്രേക്ക് കേട് വന്നാൽ അതി വേഗത ആവുന്നത് കാണാം. സ്റ്റിയറിംഗ് ഇടത്തോട്ടും വലത്തോട്ടും തൊണ്ണൂറ് ഡിഗ്രിയോളം തിരിക്കുകയും വേണം. ബ്രേക്ക് പോയ വണ്ടി ഏത് കയറ്റവും പുല്ലു പോലെ കയറി കൊക്കയിലേക്ക് മറിഞ്ഞ് തീപിടിച്ച് അന്തരിക്കുകയാണ് നടന്നു പോരുന്ന ആചാരം.
      • പട്ടണത്തിലെ റെസിഡെൻഷ്യൽ കോളനിയാണെങ്കിലും ഉന്നം തെറ്റിവരുന്ന കല്ല് പാൽക്കാരന്റെ കുടത്തിൽ കൊള്ളും.
      • ആശാനേയ്..തമ്പുരാനേയ്...അണ്ണാാാ...എന്നൊക്കെ വിളിച്ച് പാടവും പറമ്പും താണ്ടി ഓടി കിലോമീറ്ററുകളോളം ഓടിയോ സൈക്കിൾ ചവിട്ടിയോ വരുന്ന ഒരു ഗ്രാമീണനുണ്ടാവും.കളപ്പുരക്ക് തീ പിടിച്ചേയ്,മാരിമുത്തുവും കൂട്ടരും തല്ലാന്‍ വരുന്നേയ്...അല്ലെങ്കിൽ അമ്പലക്കുളത്തിലെ ശവം പൊങ്ങിയേ എന്നൊക്കെ പറഞ്ഞുള്ള വരവാണ്. നായകൻ ആ സമയം പുറം തിരിഞ്ഞ് നിൽക്കുകയാണെങ്കിൽ സ്ലോമോഷനിൽ തിരിയാനുള്ള അവസരവുമാണിത്. ഇത്തരം കഥാപാത്രങ്ങക്ക് വേണ്ടി കിലോമീറ്ററുകളോളം ഓടിയവരാണ്  ഇന്ദ്രൻസ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവർ.പൊതുവേ മെലിഞ്ഞ കൊമേഡിയന്മാരാണിത്തരം രംഗത്തിനുതകുക.
      • കറന്റടിക്കുമ്പോൾ ദേഹമാസകലം ഒരു നീലവെളിച്ചം പാഞ്ഞുനടക്കുന്നത് കാണിക്കാം.
      • നായകന് മികപ്പോഴും അവാർഡ് തുക,മത്സരത്തിന്റെ ഒക്കെ ഒന്നാം സമ്മാനം കിട്ടിയ പണം പത്ത് കോടി ലോട്ടറി അടിച്ചതിനേക്കാൾ ഉണ്ടാവും .ഈ സമ്മാനവും തുകയും വച്ചാണ് പല പദ്ധതികളും ഇയാൾ പ്ലാൻ ചെയ്യുന്നത്.അവസാനം ആ മത്സരത്തിൽ ഇദ്ദേഹമല്ലാതെ മറ്റാർക്കും ജയിക്കാനും കഴിയുന്നില്ല.
      • ബന്ധുക്കൾ
      • ക്ലൈമാക്സ് വരെ രഹസ്യം സൂക്ഷിക്കുന്നവരാണ് പലപ്പോഴും നായകന്റെ മാമൻ, കല്യാണം കഴിക്കാത്ത കുഞ്ഞമ്മാവൻ തുടങ്ങിയവർ. നായകനെ ആരൊക്കെ തള്ളിപ്പറഞ്ഞാലും ക്ലൈമാക്സിൽ രഹസ്യം പുറത്താക്കേണ്ടത് ഈ കഥാപാത്രത്തിന്റെ മാത്രം റിക്വയർമെന്റാണ്.ഈ രഹസ്യം പറയാൻ തുടങ്ങുന്നത് നായകന്റെ ഭാവാനിയത്തിനുള്ള സമയമോ രംഗത്ത് പുറംതിരിഞ്ഞ് നിൽക്കേണ്ടതോ ആകുന്നു.പലപ്പോഴും കുഞ്ഞമ്മാവന്റെ വായ്മൂടാൻ വിഫലശ്രമം നടത്തുമ്പോഴാണീ രഹസ്യം പൂറത്ത് വരിക.
      • നായകന്റെ അച്ഛന്റെ ഡിങ്കോൾഫിക്കേഷനിലുണ്ടായ കുഞ്ഞുപെങ്ങളുടെ അതിഭയങ്കരമായ ഉത്തരവാദിത്തം കൂടെ നായകനോടൊപ്പം തന്നെ പേറുകയാണ് മിക്കപ്പോഴും ഈ കുഞ്ഞമ്മാവൻ.
      • സ്ത്രീധനത്തുക കുറഞ്ഞ് പോയി എന്ന് പറഞ്ഞ് കെട്ടിച്ച പെങ്ങളെ തിരിച്ചാക്കുന്ന  അളിയൻ. സൽസ്വഭാവിയായ മരുമകളും അമ്മായിമ്മയും ഉള്ള വീട്ടിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാനായി വരുന്ന അകന്ന ബന്ധമുള്ള വയസ്സിത്തള്ള.
      • ഡ്രസ് കോഡ്
      • പ്രേതങ്ങളും നഴ്സുമാരും എന്നും വെള്ള സാരി ഉടുക്കും, കാര്യസ്ഥന്മാർക്ക് പൊതുവേ ഷർട്ട് വേണമെന്നില്ല.വേലക്കാരി മുണ്ടും ബ്ലൗസും മാത്രമേ ധരിക്കുകയുള്ളു.മെഗാസ്റ്റാർ നായകന്‍ ആണെങ്കിൽ കൂളിങ്ങ് ഗ്ലാസ് പലവിധത്തിലുള്ളത് ആവശ്യമാണ്.
      • ഡ്രൈവറന്മാർ ആണെങ്കിൽ വെള്ളയോ കാക്കിയോ മസ്റ്റാണ്. ധനികന്റെ ഡ്രൈവറാണെങ്കിൽ ഒരു വെളുത്ത തൊപ്പിയുമാകാം.
      • യക്ഷികൾ എല്ലാം വെള്ള സാരിയുമുടുത്ത് മുടിയഴിച്ചിട്ട് പാട്ടും പാ‍ടി നടക്കും.ചുണ്ണാമ്പ് ഇവരുടെ ജന്മാവകാശമാണ്.
      • ഫ്രോഡ് യക്ഷികളാണെങ്കിൽ വെള്ളസാരി,ചിരട്ട,ടേപ്പ് റിക്കോർഡർ എന്നിവ മതിയാവും.
      • വനിതാ ക്ലബ്ബില്‍ പോകുന്ന മിക്ക സ്ത്രീകളും പട്ടുസാരി,സ്വർണ്ണ-വജ്രാഭരണ വിഭൂഷിതരായവർ,ലിപ്സ്റ്റിക്ക് കമ്പനിയുള്ളവർ, പൊമറേനിയൻ പട്ടി എന്നിവ സ്വന്തമായുള്ളവരായിരിക്കണം. മിസ്സിസ് കെ കെ നായർ, ഷീല ജോസഫ് പുന്നക്കാടൻ എന്നൊക്കെയുള്ള പേരുകളിലാവാം അങ്ങോട്ടുമിങ്ങോട്ടും അഭിസംബോധന ചെയ്യുക.
      • വനിതാ ക്ലബ്ബില്‍ പോകുന്ന സ്ത്രീകളുടെ ബ്ലൌസിന് കൈ ഉണ്ടാവില്ല.എന്നാൽ കളക്റ്റർ,വക്കീൽ,ഐ എ എസ്സുദ്യോഗസ്ഥരായ സ്ത്രീകൾ വീട്ടിലാണെങ്കിൽപ്പോലും ധരിക്കുന്ന ബ്ലൗസിനു ഫുൾക്കൈയ്യും പുറം മുഴുവൻ മൂടിയതുമാണ്.
      • നായിക ടീച്ചറാണെങ്കില്‍ കയ്യില്‍ 2 മടക്കുള്ള കുട,ഏതെങ്കിലും പുസ്തകം നെഞ്ചില്‍ ചേർത്ത് പിടിച്ചത്,പിന്നെ ഹാൻഡ് ബാഗ്,ഒരു കണ്ണട എന്നിവയാവാം.
      • നായിക പത്രപ്രവർത്തകയാണെങ്കിൽ കണ്ണടയും ഖദർ കുർത്തയും നിർബന്ധം. ജന്മനാ തന്നെ സാമൂഹ്യപ്രവർത്തകയായിരിക്കും. നായിക കൊണ്ടുവരുന്ന ‘നന്മയുള്ള ഒരു ന്യൂസും‘ പത്രമുതലാളിയോ ചാനൽ എം ഡിയോ പ്രസിദ്ധീകരിക്കില്ല. ( പത്രപ്രവർത്തകയായ നായികയുടെ ഈ ‘ഡ്രസ്സ് കോഡ്’ മലയാള സിനിമയിൽ പൊളിച്ചടുക്കിയത് ‘അർജ്ജുനൻ സാക്ഷി‘ എന്ന സിനിമയിൽ കോസ്റ്റ്യൂമർ സമീറാ സനീഷ് ആണെന്ന് കൂടി ഈയവസരത്തിൽ പറയട്ടെ)
      • നായിക ടി വി ജേർണലിസ്റ്റ് ആണെങ്കിൽ ജീൻസും കുർത്തയുമായിരിക്കണം. ഇനി ഡ്രസ് കോഡ് എങ്ങിനെയായാലും സാമൂഹ്യപ്രതിബദ്ധത,ചാരിറ്റി,നന്മ എന്നിവ നിർബന്ധമായിരിക്കും.എത്ര പുരോഗമന ചിന്താഗതി ഉണ്ടായാലും ഒടുവിൽ നായകനെ വിവാഹം കഴിക്കാനും നായകന്റെ നെഞ്ചത്ത് കിടക്കാനും സ്വപ്നം കാണുന്നവളായിരിക്കണം നായിക.
      • നായികയോ സഹസ്ത്രീ കഥാപാത്രങ്ങളോ എത്ര ദരിദ്രരായിരുന്നാലും വിലകൂടിയ ഡിസൈനർ ചുരിദാറുകളോ സാരികളോ ധരിക്കണം. വീടിനകത്തോ അടുക്കളയിലോ ആയാലും ചുരിദാറിന്റെ ഷാളടക്കം ഫുൾ മേക്കപ്പിലായിരിക്കും (അതിനൊരപവാദം സംവിധായകൻ രഞ്ജിത്തിന്റെ ‘ഇന്ത്യൻ റുപ്പീ‘ എന്ന സിനിമയിലെ മല്ലികയുടെ കഥാപാത്രമാണ്)
      • കോളേജ്/ക്യാമ്പസ്
      • കോളേജിന്റെ വരാന്തയിൽ എല്ലാ കളറിലുമുള്ള ഉടുപ്പുകളിട്ട് ഭയങ്കരമായി ഡാൻസ് ചെയ്യുന്നവരാണ് കോളേജ് വിദ്യാർത്ഥികൾ.
      • കോളേജിലെത്തുന്ന കൊമേഡിയന്മാരെയോ മറ്റ് സഹപാഠികളെയോ തോളിലേറ്റി ഒരു ജാഥയായി കൊണ്ടുവരിക എന്നത് കോളേജ് വിദ്യാർത്ഥികളുടെ മറ്റൊരു പ്രത്യേകതയാണ്.
      • മന്ത്രി/എംഎല്ലേമ്മാരായ വില്ലന്റെ ഏറ്റവും ഇളയ അനിയനാണ് പ്രധാനമായും കോളേജിലെ വില്ലനാവാൻ അവസമുണ്ടാവുക.നായകന്റെ അനിയനോ അനിയത്തിയും ഇതേ കോളേജിൽത്തന്നെ പഠിക്കുകയും വേണം.
      • ക്യാമ്പസ്‌ കഥയാണെങ്കിൽ പ്രധാനമായും ഒരു  പള്ളീലച്ചൻ(ഫാദര്‍) ലക്ചററായോ ഹോസ്റ്റൽ വാർഡനായോ പ്രിൻസിപ്പളായോ  ഉണ്ടാവണം,കോളേജിലെ പ്രധാന കോമഡികളൊക്കെ ഇദ്ദേഹത്തെ ചുറ്റിപ്പറ്റിയായിരിക്കണം.
      • ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരാണ് കോളേജിൽ കോമഡി കാണിക്കാൻ വിധിക്കപ്പെട്ട മറ്റൊരു കൂട്ടർ.
      • ക്യാമ്പസിലെ നായകന് ഊരും പേരുമില്ലാത്ത ഒരു എർത്ത് കൂട്ടുകാരൻ ഉണ്ടാവും. നായകന്റെ പ്രേമം പൊളിഞ്ഞാലും തെറ്റിദ്ധരിക്കപ്പെട്ടാലും നായകനേക്കാൾ സങ്കടം കൂടുതലുള്ളതും ഈ ഇഷ്യു ഫിക്സ് ചെയ്യാനുള്ള തന്ത്രവും ഈ കൂട്ടുകാരന്റെ ചുമതലയാണ്.
      • ക്യാമ്പസ് പിള്ളേരുടെ കഥ ആണെങ്കില്‍ കൂട്ടത്തിൽ നല്ല തീറ്റി തിന്നുന്ന ഒരു തടിയൻ മസ്റ്റാണ്. ഇവൻ അന്യായ ഫലിതരാജനും ഭയങ്കരമായ അബദ്ധങ്ങൾ കാണിക്കുന്നവനും ആക്കാവുന്നതാണ്. ഈ തടിയൻ തന്നെ  ചിലപ്പോൾ അതിബുദ്ധിമാനോ ബോംബുണ്ടാക്കുന്നവനോ വരും കാലങ്ങളിൽ കമ്പ്യൂട്ടർ ഹാക്കറോ ആവാൻ സാധ്യതയുണ്ട്.
      • ക്യാമ്പസ്/ടീനേജ് പിള്ളേരാണോ..തീർന്നു..ഇവർക്ക് മാതാപിതാക്കളിൽ നിന്ന് ഒരു തുള്ളി സ്നേഹം കിട്ടുകയില്ല. ഒക്കെ ഫ്രണ്ട്സ് ആയിരിക്കും.ഫ്രണ്ട്ഷിപ്പിന് വേണ്ടി ഇവർ മരിക്കാനും തയ്യാറാണ്.
      • നായകനോ നായികയോ അവരോട് ബന്ധപ്പെട്ടവരോ ആണെങ്കിൽ പഠനം,സ്പോർട്സ്, രാഷ്ട്രീയം, പ്രസംഗം,സംഗീതം,നൃത്തം തുടങ്ങി മിക്കയിനങ്ങളിലും ഒന്നാം സമ്മാനത്തിനർഹരാണ് എന്ന് മാത്രമല്ല  എക്സാമിനു ഫസ്റ്റ് റാങ്ക് ഉറപ്പുമാണ്.
      • കലോൽസവത്തിന്റെ അന്നോ മറ്റോ ആണ് സ്ഥിരമായി നായികയോ നായകന്റെ ബന്ധുക്കളായ പെൺകുട്ടികളോ പീഡിപ്പിക്കപ്പെടുന്നത്.
      • കോളേജ് കുട്ടികൾ ഗാനം കേട്ടാൽ കൂട്ടമായി ഡാൻസ് ചെയ്യുന്നവരോ സംഘമായി നിന്ന് ഗാനത്തിന്റെ ഈണത്തിനൊത്ത് അങ്ങോട്ടുമിങ്ങോട്ടും മന്ദബുദ്ധികളെപ്പോലെ തല ആട്ടുന്നവരോ ആണ്.
      • കോളേജ് ക്യാമ്പസിലെ ഗ്യാങ്ങ് പയ്യന്മാരുടെ തോന്ന്യാസങ്ങൾക്കുള്ള മാർഗനിർദ്ദേശിയായി ഒരു അച്ചായൻ ഉണ്ടാവും.
      • ഡോക്കുമെന്റ്സ്- കമ്പ്യൂട്ടർ
      • ആർക്കെങ്കിലും അസുഖം വന്ന് ഗുരുതരമായി ആശുപത്രിയിലാണെന്ന് കാണിക്കണമെങ്കിൽ ഒരു കമ്പ്യൂട്ടർ മോനിട്ടറും ഒരു ഗ്രാഫും മതി. ഏക്കെന്ത് പൂക്കെന്തെന്നറിയാത്ത ഏത് സാധാരണക്കാരനായ നായകനോ ബന്ധുക്കൾക്കോ ഈ ഗ്രാഫ് കൃത്യമായി മനസിലാവുന്നതുമാണ്.
      • Wrong Password അല്ലെങ്കിൽ Password Accepted എന്ന് ഫ്ലിക്കറിംഗ് മോഡിൽ സ്ക്രീൻ മുഴുവൻ എഴുതിക്കാണിക്കുന്നത് നായകൻ ലോഗിൻ ചെയ്യുന്ന ഇ-മെയിൽ സിസ്റ്റത്തിന്റെയോ പ്രോഗ്രാമിന്റെയോ പ്രത്യേകതയാണ്.
      • വിൻഡോസിൽ ഫയൽ കോപ്പി ചെയ്യുന്നത് പോലെയാണ് പലപ്പോഴും ബാങ്ക് ട്രാൻസ്ഫറുകൾ നടക്കുക.
      • വൈറസ് ഡൗൺലോഡിംഗ് എന്ന് എഴുതിക്കാണിക്കുന്നത് സാധാരണമായിരുന്നു.
      • വില്ലന്റെ കംബ്ലീറ്റ് രഹസ്യങ്ങളും ഒരു ഫ്ലോപ്പിയിലോ സീഡിയിലോ ഒരു പവർ പോയിന്റ് പ്രസന്റേഷൻ പോലെ ഉണ്ടാക്കി സൂക്ഷിക്കുന്നതാണ്. എത്ര കോബ്ലിക്കേറ്റഡ് ആയ പാസ് വേർഡുകളാണെങ്കിൽ നായകനത് ഊഹിച്ച് കണ്ട് പിടിക്കാൻ സാധിക്കുന്നു.
      • കമ്പ്യൂട്ടറിൽ ജോലി ചെയ്യുമ്പോൾ ഒരോ കീസ്ട്രോക്കിനും പി പി പി എന്നുള്ള ബീപ് സൗണ്ട് നിർബന്ധം.
      • ഇടക്കാലത്ത് ഒരു ഫ്ലോപ്പി ഡിസ്ക്കിലായിരുന്നു സസ്പെൻസ് മുഴുവന്‍. അവസാനം അതു കമ്പ്യൂട്ടറിൽ ഇട്ട് നോക്കുമ്പോൾ വില്ലന്മാരുടെ പ്ലാനിംഗ് അടങ്ങിയ ഒരു ഫുള്ള് വീഡിയോ തന്നെ ഉണ്ടാവും.(ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള -ഏറ്റവും കമ്പ്രസ് ചെയ്ത വീഡിയോ ആണെങ്കിലും മിനിമം പത്ത് എംബിയെങ്കിലുമുണ്ടാവും.)
      • കംമ്പ്യൂട്ടറിൽ തയ്യാറാക്കുന്ന രേഖാചിത്രം മിക്കപ്പോഴും വില്ലന്മാരുടെ ഫോട്ടോയെ വെല്ലുന്നതാണ്.
      • ഇന്റലിജൻസ് റെയ്ഡ് നടത്തുമ്പോൾ കെട്ട് കണക്കിനുള്ള രേഖകൾ പരിശോധിക്കുന്നതിനു മുമ്പേ അറസ്റ്റ് ചെയ്ത് കഴിഞ്ഞിരിക്കും. പുലർച്ചെ വരെ പരിശോധിച്ച് ഒന്നും കിട്ടാത്തവരായി മടങ്ങാനാണ് ഭൂരിഭാഗം റെയ്ഡ് ഉദ്യോഗസ്ഥരുടെയും വിധി.
      • മിക്കപ്പോഴും കമ്പ്യൂട്ടറിന്റെ കീബോർഡിൽ ഒറ്റ കീ അമർത്തുമ്പോൾത്തന്നെ വീഡിയോ ചാറ്റിംഗോ  ആവശ്യമായ വീഡിയോയോ മറ്റോ പ്രവർത്തനക്ഷമമാകും.
      • ഒരു സ്ട്രീമിംഗ് പ്രശ്നങ്ങളുമില്ലാതെ എത്ര സ്ലോ ഇന്റർനെറ്റ് കണക്ഷനും പ്രവർത്തിക്കുന്നു. വീഡിയോ വരെ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുന്നു എന്നതൊക്കെ സിനിമയിൽ മാത്രമുള്ള സംഗതികളാണ്.
      • ഗാനരംഗം/ഡാൻസ്
      • പ്രേമിക്കുമ്പോഴും, വള്ളം തുഴയുമ്പോഴും, ഞാറു നടുമ്പോഴും, സങ്കടം വരുമ്പോഴും, സന്തോഷം വരുമ്പോഴും, പൂസാകുമ്പോഴും, ഏതു ഫങ്ങ്ഷൻ നടക്കുമ്പോഴും, ഏതു ബർത്ത് ഡേയ്ക്ക് പോകുമ്പോഴും, ഏത് ബാറിൽ പോകുമ്പോഴും ഒക്കെ മിക്കവാറും നായകൻ/നായിക തന്നെ ഒരോ പാട്ട്, ചിത്ര/യേശുദാസിനേപ്പോലെ, മധുരമായങ്ങ് കാച്ചുകയാണ്.ആരെങ്കിലും പാടുകയാണെങ്കിൽ പാട്ടിന്റെ ബാക്കി പാടും,ഡാൻസിന്റെ അതിസങ്കീർണ്ണമായ താളത്തിനൊത്ത് തുള്ളും.
      • കല്യാണം കഴിഞ്ഞെങ്കിൽ ഒറ്റയൊരു പാട്ട് സീൻ കൊണ്ട് ആദ്യരാത്രിയും ഗർഭവും പ്രസവും കഴിക്കാവുന്നതാണ്.
      • കല്യാണം കൂടാന്‍ വരുന്നവരൊക്കെ നായകന്റെ/നായികയുടെ കൂടെ സംഘ നൃത്തം ചെയ്യാൻ വിധിക്കപ്പെട്ടവരാണ്.
      • ഡാൻസിനു പൊതുവേയുള്ള പശ്ചാത്തലങ്ങൾ കാളവണ്ടി ചക്രങ്ങൾ, കുടിലുകൾ, റാന്തൽ വിളക്കുകൾ, മണ്ണ്കൊണ്ട് കെട്ടിയ ചുവരുകൾ, ഇതിലെല്ലാം റബർ മരത്തിനു തേക്കുമ്പോലെ നൂറ്/ചുണ്ണാമ്പ് തേച്ചിട്ടുണ്ടാവും. ( ഇത് മറ്റൊരു ഡോക്കുമെന്റിനു തന്നെ സ്കോപ്പുള്ളതാണ്)
      • മാനത്ത് നിന്ന് പൊട്ടി വീഴുന്ന ഒരു പീസ്‌ അല്ലെങ്കിൽ മാദക നടി.സന്തോഷം വരുമ്പോള്‍ അവളുടെ കൂടെ ഒരു ഡാൻസ്. ഡാൻസില്ലാത്ത പാട്ട് രംഗമാണെങ്കിൽ സെലിബ്രറ്റി ഗായകരെ അവരായിത്തന്നെ അവതരിപ്പിക്കാവുന്നതാണ്.
      • ക്ലാസ്സിക്കൽ നൃത്തം അറിയാവുന്ന നായികയാണെങ്കിൽ നായകൻ ശാസ്ത്രീയ സംഗീതമറിഞ്ഞവനാവണം. പത്തിരുപത് വർഷമായി നൃത്തം അഭ്യസിക്കുന്ന നായികക്ക്  ക്ലാസ്സിക്കൽ നൃത്തത്തിലെ പുതിയൊരു മുദ്ര പഠിപ്പിച്ച് കൊടുക്കാൻ തക്കവണം അറിവുള്ളവനാണെങ്കിൽ ബഹുകേമം.
      • നായിക-നായക ഡ്യുയറ്റിലെ ബി ജി എമ്മിൽ നായകനെ കാണാതെ ഒളിക്കുന്ന നായിക തെല്ലുസമയം കഴിഞ്ഞ് നായകനെ തിരയും പക്ഷേ, നായകൻ നായികയറിയാതെ അവളുടെ പുറകിലൂടെ വരും,നായിക നായകനുമായി കൂട്ടിയിടിച്ച് അത്ഭുതപ്പെടും. മിക്ക നായികമാർക്കും ഇത്തരം അവസ്ഥ ഉണ്ടാവാറുണ്ട്.
      • കുട്ടിയുടെ/കുട്ടികളുടെ അച്ഛനമ്മമാരായ നായകനും നായികക്കും പാട്ട് സീനിൽ (അല്ലാതേയും) ഒരിക്കലും ചുംബിക്കാൻ കഴിയില്ല. ചുണ്ടുകൾ അടുത്തുവരുമ്പോഴേക്കും അവർക്കിടയിലേക്ക് കുട്ടികൾ കടന്നു വരും.
      • സഹനടന്മാർ-നടികൾ-സഹായികൾ
      • നായകൻ നായികയേയും നായകന്റെ കൂട്ടുകാരൻ നായികയുടെ അല്പം സൌന്ദര്യം കുറഞ്ഞ കൂട്ടുകാരിയേയും ശിങ്കിടികൾ വേലക്കാരികളെയോ മാത്രം പ്രേമിക്കുന്നു.
      • വില്ലന്റെ സഹോദരനും നായകന്റെ മെയിന്‍ സഹോദരിയും തമ്മിൽ പ്രേമമാണെങ്കിൽ അതിനു സമ്മതം മൂളുന്ന നായകന് ഭാവിയിൽ സഹോദരിയുടെ മരണവാർത്ത അറിയേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
      • വില്ലന്റെ ക്രൂരത ഏൽക്കേണ്ടിവരുന്ന സഹായികളാണ് മരിക്കുന്നതിന്റെ സെക്കന്റുകൾക്ക് മുൻപേ നായകനോ നായകനോട് ബന്ധപ്പെട്ടവരോടോ ചില സത്യങ്ങൾ പറയേണ്ടത്.
      • നായകനെ വഞ്ചിച്ച് ശത്രുപാളയത്തിലെത്തിയ അനിയന്‍, മനസ്സ് മാറി കുടുംബാംഗങ്ങളോടൊപ്പം തിരികെ വന്ന്‍ നായകനോട് മാപ്പിരക്കുന്നു, ഓരോരുത്തരായി ക്യൂ ആയി നിന്നാണ് ഈ കലാപരിപാടി. ഓരോരുത്തരെയും കാണുമ്പോഴും നായകന്റെ വക സമാധാനിപ്പിക്കലുണ്ടാവണ്ടേതാണ്.
      • എല്ലാമറിയുന്ന ശിങ്കിടി/കാര്യസ്ഥൻ/കുഞ്ഞമ്മാവൻ/അമ്മാവൻ രാമൻനായർ. ക്ലൈമാക്സിനു തൊട്ട് മുമ്പ് ഇനിയെന്നേക്കൊണ്ടിത് കാണാൻ വയ്യ എന്ന ഡയലോഗോടെ രഹസ്യം പുറത്ത് വിടുകയാണ്.
      • വീട്ടിൽ കൊണ്ട് വിടുന്ന മൂത്ത പെങ്ങളും കുട്ടികളും,ഒരു ജോലിയും ചെയ്യാത്ത ക്ണാപ്പനാ‍യ അളിയനും.
      • മിക്ക നന്മയുള്ള സ്ത്രീ കഥാപാത്രങ്ങളും എന്നും നായകന്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ സ്വർണ്ണാഭരണങ്ങൾ നൽകി സഹായിക്കുന്നവരാണ്.
      • പാവം അനിയന്‍/അനിയത്തി വകുപ്പിലുള്ള കഥാപാത്രം വില്ലത്തരം ഒട്ടുമില്ലാത്ത പാവമാണ്. ഏട്ടന്‍ പറയുന്നതിന് അപ്പുറമൊന്നുമില്ല. ഒന്നിൽക്കൂടുതൽ അനിയന്മാരുണ്ടെങ്കിൽ അവരായിരിക്കും മൂത്ത ജേഷ്ഠന്റെ നന്മകൾ അനൗൺസ് ചെയ്ത് ഇളയ അനിയന്മാരെയും അളിയന്മാരെയും പെങ്ങന്മാരെയും ശാസിക്കുക. നായകൻ കമാന്നൊരക്ഷരം പറയുകയില്ല.ഇത്തരത്തിലുള്ള അനിയനോ കൂട്ടുകാരെനെയോ ആണ് നായകന് പകരമായി ഭാവിയിൽ വില്ലൻ കൊലപ്പെടുത്തുന്നത്.
      • കോമഡിസീനുകൾ
      • തൊട്ടു പിന്നില്‍ മറഞ്ഞ് നിൽക്കുന്ന ആളെ കാണാതെ കോമഡി കഥാപാത്രം വട്ടം കറങ്ങുകയാണ്.
      • ക്ലൈമാക്സിലെ അടിപിടിയിൽ കോമഡി കഥാപാത്രങ്ങളുടെ തമ്മിൽത്തല്ല്, ചാണകക്കുഴിയിൽ വീഴുക, തിളച്ച വെള്ളം,തേങ്ങ ഏറിയുന്നത് ഒക്കെ ഈ രംഗങ്ങളിൽ ചിത്രീകരിക്കാം.ചില ഗുണ്ടകളെ പാമ്പ് കൊത്തുന്ന രീതിയിൽ ഹിപ്നോട്ടൈസ് ചെയ്തു നിർത്തുന്ന കോമഡിക്കാർ, ചില തടിയന്മാരായ ഗുണ്ടകളെ കരാട്ടെ ആക്ഷൻ കാണിച്ച് പേടിപ്പിക്കാൻ സാധിക്കും.
      • പണ്ടത്തെ കോമഡി താരങ്ങൾ സംഘട്ടന രംഗങ്ങളിൽ നിന്ന നില്പിൽ അപ്രത്യക്ഷനാവുന്നത് കാണാം.
      • കൊട്ടാരം,പഴയ തറവാട് കഥകളാണെങ്കിൽ ഭരണിയിൽ ഒളിക്കുന്ന കോമഡി താരങ്ങൾ.
      • കോമഡി താരങ്ങൾക്ക് എത്ര ഗുരുതരമായ പരിക്കാണെങ്കിലും കണ്ണൊഴിച്ച് ബാക്കി കംബ്ലീറ്റ് ഭാഗങ്ങളിലും പ്ലാസ്റ്റർ ഒട്ടിച്ച് നടത്തിക്കുമെന്നല്ലാതെ ശരീരത്തന് മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടാകില്ല.
      • ഷോക്കടിച്ച കൊമേഡിയന്മാരുടെ മുടി കുന്തം പോലെ നില്ക്കും. ബോബ് സ്ഫോടനമോ പടക്കമോ പൊട്ടുന്നവരെ  അൽപ്പം പുക പശ്ചാത്തലത്തിൽ കാണിച്ച് കംബ്ലീറ്റ് കറുത്ത പെയിന്റടിച്ച് അനക്കമില്ലാതെ നിർത്തുമെങ്കിലും ഇവർക്ക് ഒരിഞ്ച് പൊള്ളലേൽക്കുന്നതോ മറ്റ് ഗുരുതരപ്രശ്നങ്ങളോ തുടർന്നുള്ള സീനുകളിൽ കാണാറില്ല.\
      • നായകനും നായികയും ചൂണ്ട ഇടുമ്പോള്‍ എപ്പോഴും ചെരുപ്പ് കിട്ടും - ഇതിനും മാത്രം ചെരുപ്പ് ആരാണ് പുഴയിലും കുളത്തിലും ഇടുന്നത് ?
      • മെന്റൽ ഹോസ്പിറ്റലില്‍  എപ്പോഴും ഫുള്ള് കോമഡിയായിരിക്കും. പാക്കിസ്ഥാൻ/ഇന്ത്യൻ/അമേരിക്കൻ പ്രസിഡന്റ് ആണെന്ന് പറഞ്ഞ് നടക്കുന്ന ഒരു ഭ്രാന്തനുണ്ടാവും. വളരെ എഡ്യൂക്കേറ്റഡ് ആയി ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന മറ്റൊരു ഭ്രാന്തൻ,പാട്ട് പാടുന്ന മറ്റൊരു ഭ്രാന്തൻ.മറ്റൊരു ഭ്രാന്തന് ഉണ്ണിക്കുട്ടന്റെ പിടിവാശിയാണ്.ഈ കോമഡി മെന്റൽ ഹോസ്പിറ്റലുകളിൽ വയലന്റാവുന്ന ഭ്രാന്തന്മാർ കുറവാണ്.
      • നായകൻ രോഗാവസ്ഥയിലാണെങ്കിൽ എത്ര കനത്ത സുരക്ഷയും ഭേദിച്ച് ആശുപത്രിയിൽ വില്ലനെത്തിയിരിക്കും.ഒരു നഴ്സിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയാണ് പതിവ്.
      • കേരൾപ്പോലീസ് / ജയിൽ- ഐപിസി വകുപ്പുകൾ
      • ഐപിസി 302, 420, 707, 912 തുടങ്ങിയ വകുപ്പുകളെക്കുറിച്ച് പരാമർശിച്ച് മാത്രമേ വക്കീലോ,പോലീസുകാരനോ,ഐയെയസ്സ് കാരനോ ആയ നായകൻ കേസിനേപ്പറ്റി പറയുകയുള്ളു.
      • മേലുദ്യോഗസ്ഥനു കൊടുക്കേണ്ട അടി മിക്കപ്പോഴും കൊള്ളേണ്ടത് അയാളുടെ ശിങ്കിടിയായ സാധാ പോലീസുകാരനാവണം.
      • നായകന്റെ ജയിൽ സെല്ലിനടുത്ത് അനുകമ്പയോടെ നിൽക്കുന്നയാളാണ് നല്ല പോലീസുകാരൻ. ചീത്ത പോലീസുകാരൻ ആണെങ്കിൽ യൂണി ഫോമിന്റെ മുകളിലെ ബട്ടന്‍ തുറന്നിട്ടിരിക്കും.
      • ജയിലിലെ പ്രധാന പണി പാറ പൊട്ടിക്കലാണ്.
      • ജയിലില്‍ ഫുഡ് ഭക്ഷണം കഴിക്കുന്നതോ കുളിക്കുന്നതോ ആയ സ്ഥലത്താണ് പ്രധാനമായും തല്ല് നടക്കേണ്ടത്. പൊരിഞ്ഞ ഇടി കഴിഞ്ഞ് നായകനോ വില്ലനോ വല്ല കടും കയ്യും ചെയ്ത് കഴിഞ്ഞേ വാർഡന്മാരോ ഗാർഡുകളോ എത്തുകയുള്ളു.
      • ജയിലിലെ ഒരു സ്ഥിരം കുറ്റി വില്ലനോ വില്ലത്തിയോ ഉണ്ടാവും.ഇവരാണ് ജയിലിലെ ഗഞ്ചാവ് ഏജന്റ്മാർ.സ്വവർഗ്ഗരതിയുള്ള ഒന്നോ രണ്ടോ ജയിൽപ്പുള്ളികൾ എന്നിവരൊക്കെയുണ്ടെങ്കിൽ നന്ന്.
      • പോലീസ് വാഹനം വരികയാണെങ്കിൽ സൈറൻ വേണം.അതിപ്പോ വളരെ രഹസ്യമായിട്ട് കള്ളനെ പിടിക്കാന്‍ പോവുന്ന സീനാണെങ്കിലും,വളരെ നിസ്സാരമായ ഒരു പട്രോളിംഗ് സീന്‍ ആയാലും സൈറൻ മിക്കപ്പോഴും ഉണ്ടാവും.
      • മന്ത്രീടെ മോനും മന്ത്രിക്കും നായകനും ഒക്കെ ഒരു പോലീസുകാരനെ തല്ലാനുള്ള ധൈര്യം ഉള്ളവരാണ്. പോലീസുകാരനോട് സംഘട്ടനം നടത്തണമെങ്കിൽ യൂണിഫോമിനെ മാനിക്കുന്ന നായകൻ യൂണിഫോമിന്റെ ഒന്നോ രണ്ടോ ബട്ടൺ മാത്രം ഊരിപ്പിച്ച് അടി നടത്തുന്നതാണ്.
      • ഇടിയും മറു ഇടിയും ഡയലോഗടിയും വേണെങ്കിൽ ഒരു ഷോഡകുടിയും ഒക്കെ കഴിഞ്ഞിട്ടേ മിക്കപ്പോഴും കേരളാ പോലീസ് രംഗപ്രവേശം ചെയ്യുകയുള്ളു.അതിപ്പോ അടി വീട്ടുമുറ്റത്തായാലും,അങ്ങാടീലായാലും അല്ല പോലീസ് സ്റ്റേഷനിലായാലും !
      • കൂട്ടയടിക്കവസാനം പോലീസ് വന്ന് വില്ലന്മാരെ മാത്രം തെരഞ്ഞുപിടിച്ച് ജീപ്പീക്കേറ്റിക്കേണ്ടു പോവും.ഈ ടെക്നോളജി കേരളത്തിലെ പോലീസുകാർ മാത്രം വികസിപ്പിച്ചെടുത്തതാണെന്ന് തോന്നുന്നു.
      • ഫോൺ/മൊബൈൽ ഫോൺ
      • മൊബൈൽ ഫോണായാലും പലപ്പോഴും ആരും നമ്പർ സേവ് ചെയ്യാറില്ല,പകരം നേരിട്ട് ഡയൽ ചെയ്യുകയാണ് പതിവ്. ഡയൽ ചെയ്ത് റിംഗ് പോവുന്നതിനു മുമ്പേ തന്നെ ചെവിയിൽ വച്ച് സംസാരവും ആരംഭിക്കും.
      • ടെലിഫോൺ എക്സ്ചേഞ്ചിലെ അലക്സാണ് പ്രധാനമായും വില്ലന്മാരുടെ സുപ്രധാന വിവരങ്ങൾ നായകന് എത്തിച്ച് കൊടുക്കുന്നത്.
      • യാത്ര/വാഹനം
      • രാജേട്ടൻ എപ്പോൾ ബിസിനസ് യാത്ര ചെയ്താലും പണ്ടത്തെ തിരുവനന്തപുരം എയർപോർട്ടിൽ ഒരു ഇന്ത്യൻ എയർലൈൻസ് വിമാനം പൊങ്ങുന്നതോ താഴുന്നതോ ആയി കാണിക്കാവുന്നതാണ്.
      • പണ്ടത്തെ മമ്മൂട്ടി സിനിമകളിൽ മഴയോ –കാറോ - ബേബി ശാലിനിയോ ഉണ്ടെങ്കിൽ ഉറപ്പാണ് ഫ്ലാഷ് ബാക്കിലെങ്ങോ പെയ്തൊരു മഴയത്ത് മമ്മൂട്ടിക്ക് ഒരു ദുർബലനിമിഷം ഉണ്ടായിട്ടുണ്ട്. സാധാരണയായി  സുഹാസിനി,സുമലതക്കോ എന്നിവർക്കാണതിൽ ഡാമേജ് പറ്റിയിരിക്കുന്നതെന്ന് അനുമാനിക്കാം.
      • മറുക്/വെടി/വെട്ട് കൊണ്ട പാട്
      • പണ്ട് കാലത്തെ സിനിമകളിൽ സഹോദരങ്ങൾ ക്ലൈമാക്സുമായി ബന്ധിപ്പിക്കാനുള്ള സ്ഥിരം ആശയങ്ങളിലൊന്നാണ് മറുക്,ലോക്കറ്റ്, കുഞ്ഞുന്നാളിൽ ഒരുമിച്ച് വെട്ടു കൊണ്ടതോ കരപ്പൻ ബാധിച്ചതോ ആയ പാട്. ഇടിവെട്ടി മഴപെയ്ത രാത്രിയിൽ ചോരക്കുഞ്ഞുങ്ങൾ രണ്ടും,നാലും ആറ്  വഴിക്ക്. ഭ്രാന്തിയാകുന്ന അമ്മ ക്ലൈമാക്സിൽ ഇതെല്ലാം ഓർത്തെടുക്കും.ഇത് ഹിന്ദിസിനിമയിലും ഏറെ പ്രയോഗിച്ചു കണ്ടിട്ടുണ്ട്.
      • പ്രാർത്ഥന- പള്ളി-പട്ടക്കാർ-ആരാധനാലയങ്ങൾ
      • ഇടവകയിലെ പ്രമാണി സ്ഥിരമായി ഇട്ടിച്ചൻ/മാമച്ചൻ/കറിയാച്ചൻ തുടങ്ങിയ ച്ചന്മാരാണ് :)
      • നായകന്റെ അപ്പനേയോ അമ്മയേയോ പള്ളി സെമിത്തേരിയിൽ അടക്കത്തില്ലെന്ന് ഇട്ടിച്ചൻ & പാർട്ടി.അവസാനം തെമ്മാടിക്കുഴി ലക്ഷ്യമാക്കുന്ന നായകന് പ്രതികാരം മിക്കവാറും ഇട്ടിച്ചന്റെ മകനോ മകൾക്കോ ഉള്ള അപകടമരണവും പോസ്റ്റ്മാർട്ടവുമാണ്.
      • പള്ളിയിലെ ഗായകസംഘത്തിന്റെ കൂടെ നായകൻ ഫുൾക്കൈ ഷർട്ടും മുണ്ടുമായി നിക്കുമെങ്കിലും ഫുൾ പാട്ട് നായകൻ മാത്രമേ പാടുകയുള്ളു. ബാക്കി കൂടെ നിൽക്കുന്നവർക്ക് ആ..ആ..ആ..എന്ന് മാത്രം പാടാനേ അവസരമുള്ളു.
      • ആരെയെങ്കിലും അപ്രത്യക്ഷമാക്കാനുള്ള സ്ഥലങ്ങളാണ് കാഞ്ചി,രാമേശ്വരം,കേദാർ. കാലങ്ങൾക്ക് ശേഷം പൊട്ടിപ്പുറപ്പെടുന്ന കഥാപാത്രവും ഈ സ്ഥലങ്ങളിലെ യാത്ര കഴിഞ്ഞ് വരുന്നവരാണ്.
      • മുസ്ലീപള്ളി,അമ്പലം,പാളയം പള്ളി എന്നിവ ഒരു കാലത്തെ സകല സിനിമയുടേയും ടൈറ്റിൽ സീനുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
      • ഗർഭം- ഗർഭാവസ്ഥകൾ
      • പെണ്ണ് ഓർക്കാനിച്ചാല്‍ ഭർത്താവിന് ഒന്നും മനസ്സിലാവില്ല.അമ്മായിയമ്മയോ മറ്റു സ്ത്രീകളോ നാണത്തോടെ കളിയാക്കുന്നത് വരെ. അറിഞ്ഞ് കഴിഞ്ഞാൽപ്പിന്നെ ഒരു രക്ഷയുമില്ലാത്ത ആഘോഷങ്ങളാണ് നായകൻ പദ്ധതിയിടുന്നത്. പണ്ടത്തെ സിനിമകളിൽ ഈ വാർത്തയറിഞ്ഞ് മാങ്ങയോ ഓറഞ്ചോ കുട്ടിയുടുപ്പുകളോ ഒക്കെ വാങ്ങി ബൈക്കിൽ അതിവേഗം നായകനെയാണ് കാണിക്കുന്നതെങ്കിൽ പിന്നീടുള്ള ദൃശ്യം ദുരന്തമായിരിക്കുമെന്ന് സൂചിപ്പിക്കേണ്ടതില്ലല്ലോ.
      • ചില നായകന്മാർ നായികയുടെ വയറിൽ തലവെച്ച് കൊച്ചിനോട് സ്ഥിരമായി കിന്നാരം പറയുന്നവരാണ്. താൻ ഗർഭിണി ആണെന്ന് പലപ്പോഴും നായികയും അറിയുന്നത് ശർദ്ദിക്കുമ്പോൾ മാത്രം.
      • ഗൈനക്കോളജിസ്റ്റ് പേഷ്യന്റിന്റെ നാടിമിടിപ്പ് നോക്കിയിട്ട് കൺഗ്രാജുലേഷൻസ് പറയുന്നു.
      • ലേഡിഡോക്ടർ ഗ്ലൗസ് ഊരിക്കൊണ്ട് വാഷ്ബേസിനിലെ ടൗവ്വലിൽ കൈതുടച്ച് കൊണ്ട് ഗർഭമുണ്ടെന്ന് പറയുന്നു.
      • പണക്കാരി പെണ്ണ് വിവാഹത്തിനുമുന്നേ ഗർഭം ധരിച്ചാൽ ഉടനെ ഊട്ടിയിലോ ബംഗളൂരോ ഉള്ള ആന്റിയുടെ വീട്ടിൽ പ്രസവിയ്ക്കുന്നു.കുഞ്ഞ് പ്രസവത്തോടെ മരിച്ചെന്ന് കള്ളം പറയുന്നു.വീണ്ടും എല്ലാമറിയുന്ന അങ്കിൾ/ആന്റി. ഷാൾ പുതച്ച മധ്യവയസ്ക്കരായ സ്ത്രീ കഥാപാത്രങ്ങൾക്കാണിത്തരം ബാലചാപങ്ങൾ നേരിടാൻ ഭാഗ്യമുണ്ടായവർ.
      • ഗർഭിണി സ്റ്റെപ്പിൽ വീണാൽ ഒന്നൊഴിയാതെ സകലപടികളും ഉരുണ്ട് വീഴണം.തെന്നിവീണ് ഗർഭം അലസൽ.കാല്പാദം കാണിയ്ക്കുമ്പോൾ ചോര ഒഴുകുന്നതാണ് ഗർഭമലസുന്നതിന്റെ അടയാളം.സ്റ്റെപ്പില്ലെങ്കിൽ വില്ലന്റെ ചവിട്ടായാലും മതി.
      • സംഘട്ടന രംഗങ്ങൾ
      • നട്ടുച്ച വെയിലിൽ മഴ പെയ്യിച്ച് ചിത്രീകരിക്കുന്ന സംഘട്ടന രംഗങ്ങളിൽ നിഴലു കാണുന്നത്.
      • പത്ത് മുന്നൂറ് ആളുകൾ നോക്കി നിന്നാലും ഈ സംഘട്ടനം നടത്തുന്നവരെ പിടീച്ച് മാറ്റാൻ ശ്രമിക്കുകയില്ല തന്നെയുമല്ല ചുറ്റും കൂടി നിൽക്കുന്ന കാണികൾ അടിനടത്താനുള്ള ഒരു ഏരിയ കൃത്യമായി ഉണ്ടാക്കിക്കൊടുക്കുന്നതുമാണ്.
      • സിനിമയുടെ തുടക്കത്തിലോ ഇന്റർവെല്ലിനു മുമ്പോ നായകന്‍ കൊക്കയില്‍ വീഴുകയാണെങ്കിൽ കൊക്കയുടെ താഴെ ആദിവാസികൾ ഇങ്ങോരെ എടുത്തോണ്ട് പോയി മരുന്നു കെട്ടി തിരിച്ച് വിടാൻ കാത്ത് നിൽപ്പുണ്ടാവും.
      • ക്ലൈമാക്സിനടുത്തെങ്ങാനുമാണ് കൊക്കയെങ്കിൽ കൊക്കയിൽ ആക്ച്വലി വീഴുന്നില്ല.പകരം പാറപ്പുറത്തിനു താഴെ ഒരു വള്ളിയിൽ തൂങ്ങി നിന്ന് കൃത്യമായി വില്ലനെ കൊല്ലാൻ വരികയാണ്.
      • സംഘട്ടനരംഗങ്ങളിൽ അടുത്തിരിക്കുന്ന ബൈക്കിനും കാറിനും ഒന്നും കീ/താക്കോൽ കാണുകയില്ല. ചുമ്മാതെ കയറി ഓടിച്ച് പോവാൻ പറ്റിയ അത്തരം വാഹനങ്ങളാണ് സ്ഥിരമായി സിനിമയിൽ ഉപയോഗിക്കാറുള്ളത്.
      • ക്ലൈമാക്സില്‍ വില്ലനെ അടിച്ചു നിലം പരിശാക്കിയിട്ടിട്ടും കലി തീരാഞ്ഞു കുത്തിക്കൊല്ലാന്‍ ഒരുങ്ങുന്ന നായകന്‍..സംഭവസ്ഥലത്തേക്ക് വിവരമറിഞ്ഞ്‌ ആ നിമിഷം ഓടിയെത്തുന്ന നായിക..രംഗം കണ്ട് നായകന്റെ പേരെടുത്ത് ഉറക്കെ വിളിക്കുന്നു. എക്സൻട്രിക്കായി മാറിക്കൊണ്ടിരുന്ന നായകനു സ്ഥലകാലബോധം വരികയും കത്തി താഴെയിടുകയോ വില്ലൻ കിടക്കുന്നതിന്റെ സൈഡിൽ കുത്തി നിർത്തുകയോ ചെയ്യുന്നു. സൈഡിൽ കുത്തി നിർത്തുന്ന കത്തിയാണ് വില്ലന്റെ അവസാന ആയുധം. പ്രേക്ഷകരും സകലമാന ജനങ്ങളും വില്ലന്റെ കയ്യിൽ കത്തിയുണ്ടെന്നോർത്ത് ശ്വാസമടക്കിപ്പിടിച്ചിരിക്കുമ്പോഴും നായകനത് ശ്രദ്ധിക്കുന്നില്ല. ഈ ഇടവേളയിൽ വില്ലൻ ആ കത്തിയെടുത്ത് കുത്താം,ഒന്നുകിൽ ഇടക്ക് കയറുന്ന നായികക്കോ,അല്ലെങ്കിൽ മറ്റാർക്കുമോ കുത്തേൽക്കുകയും നായകന് ഒരിക്കൽക്കൂടി വില്ലനെ കൊല്ലാനുള്ള അവസരവും കൈവരുന്നു.ഇത്തവണ യാതൊരു മാപ്പോ പീനൽകോഡോ ഒന്നും നായകൻ അനുവദിക്കുന്നില്ല.
      • സിനിമയില്‍ ഇടി തുടങ്ങുന്നത് സിറ്റിയില്‍ നടു റോഡിലായിരിക്കുമെങ്കിലും ഒറ്റയിടിക്ക് പിന്നെ രണ്ട് പേരും തെങ്ങിന്‍ തോപ്പിലെത്തും,ഇടി മുറുകുന്നതോടേ കരിങ്കൽ/ചെങ്കൽ ക്വാറികൾ,കടപ്പുറം അല്ലെങ്കിൽ പണി തീരാത്ത കെട്ടിടങ്ങൾ,ഗോഡൗൺ എന്നിവിടങ്ങളിലേക്ക് സൗകര്യാനുസരണം മാറാവുന്നതാണ്.
      • വില്ലൻ ചെയ്ത കൊലപാതകത്തിന്‌ ഒരേയൊരു സാക്ഷിയേ കാണുകയുള്ളു. പക്ഷേ ആ സാക്ഷിയെ കൊല്ലാൻ അങ്ങേരെ ടൗണിൽക്കൂടി അമ്പതിനായിരം പേരുടെ മുമ്പിൽക്കൂടെ ഓടിക്കുകയും ചില്ലപ്പോൾ എല്ലാവരും കാൺകെ കൊലപ്പെടുത്തുകയും ചെയ്യും. അപ്പോളുണ്ടാകുന്ന സാക്ഷികളെ വില്ലൻ സാക്ഷികളായി കണക്കിലെടുക്കാറില്ല.ചില ബലാൽസംഗസീനുകളും ഇത്തരമാണ്,പട്ടണത്തിന്റെയോ നാട്ടുകാരുടെയോ മുന്നിലിട്ട് ഓടിച്ചാണ് നായികയെ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുക.
      • അടി നടക്കുന്ന സ്ഥലത്തോ/ഗ്രൗണ്ടിലോ കുഴീലോട്ട് കാലുനീട്ടിയ അമ്മച്ചി,പ്രായമായ അമ്മ എന്നിവരെ കട്ടിലോടെ കൊണ്ട് വരും.അവസാനം വില്ലന്റെ വെട്ട്/വെടിയുണ്ട തടുക്കാൻ,അമ്മ,അച്ഛൻ,അത്രയും നാൾ വിരോധിയായ അവസാനം സത്യമറിയാവുന്ന ചേട്ടൻ/അനിയൻ,മറ്റ് കസിൻസ്,നായികാ-നായക സംഗമത്തിന് വിഘാതമായി നിന്നിരുന്ന,അടിയന്തിരമായി ഒഴിവാക്കേണ്ട സഹനായകന്മാരോ അങ്ങനെ ആരെങ്കിലും മതിയാവും.
      • വില്ലന്മാർക്കും സബ് വില്ലന്മാരായ ഒരോ ഇടിക്കാരനും പ്രത്യേകം പ്രത്യേകം ഇടിക്കാനുള്ള അവസരമാണ് നായകൻ കൊടുക്കുക.
      • കുറച്ച് നേരം ഇടിച്ച് ബോറഡിച്ച് കഴിയുമ്പോൾ അവസാനത്തെ രണ്ട് ഇടിക്കാരെ ചുമ്മാ കണ്ണുരുട്ടിയോ കൈ കൊണ്ട് ഓങ്ങിയോ പ്യാടിപ്പിച്ചാൽ മതി. പൊയ്ക്കോളും.
      • വെടിയുണ്ട കയറിയാൽ കത്തിയും റമ്മും നൂലും വിളക്കും ഉണ്ടെങ്കിൽ കഥാപാത്രങ്ങൾ തന്നെ ഗോഡൗണിലോ ഗുഹയിലോ ഒക്കെ ഇരുന്നു കൊണ്ട് ഉണ്ട പുറത്തെടുത്ത് തുന്നിക്കെട്ടി അഡ്ജസ്റ്റ് ചെയ്ത് കൊള്ളും.
      • പച്ചക്കറി മാർക്കറ്റിലെ സകലമാന പച്ചക്കറികൾ, ഉന്തുവണ്ടികൾ,മീൻ മത്സ്യമാർക്കറ്റിലെ മാംസത്തുണ്ടുകൾ ഒക്കെയാണ് സംഘടനത്തിനു പറ്റിയ മറ്റ് പശ്ചാത്തലങ്ങൾ.കാര്യഗൗരവമേറിയ സംഘട്ടനങ്ങളാണെങ്കിൽ പൈപ്പ് പൊട്ടി വെള്ളത്തിലോ കടലിൽത്തിരയിൽ മുക്കിയും താത്തും വലിച്ചു കയറ്റിയുമൊക്കെ ഇടിക്കാവുന്നതാണ്.നായകന്റെ കയ്യിൽ ആയുധങ്ങളുണ്ടെങ്കിലും അത് പ്രയോഗിക്കാതെ നല്ല ഇടി ഇടിക്കണം. ഇടി ഇടിച്ച് മാത്രമേ നമ്മുടെ സിനിമകളിൽ വില്ലന്മാരെ തരിപ്പണമാക്കാൻ സാധിക്കുകയുള്ളു. മെഗാസ്റ്റാർ ആണെങ്കിൽ ഒരിടി കഷ്ടി മതിയാവും,ഒന്നുകിൽ അത് നൂറിടിയായി മാറ്റപ്പെടുകയോ,റിപ്പീറ്റ് ചെയ്ത് കാണിച്ച് എഫ്കറ്റാക്കുകയോ ചെയ്യാം. ഇടി മസ്റ്റാ
      • മരണം
      • ആരെങ്കിലും ഉറക്കത്തിൽ മരണപ്പെടുകയാണെങ്കിൽ കുലുക്കി വിളിച്ച്.അനക്കമില്ല എന്ന് കാണുമ്പോൾ  (((((((നോ))))))) എന്ന് പറയേണ്ടതാണ്.
      • കഥയിൽ മരിക്കാനാണ് യോഗമെങ്കിൽ ചെറിയ ഒരു ആക്സിഡന്റോ ഒരു കമ്പി കൊണ്ട് തലക്ക് കൊട്ടിയാലോ മതിയാവും.മരിക്കാൻ പ്ലാനില്ല  എന്നതാണ് കഥയിലെങ്കിൽ റോഡ് റോളർ തലയിൽക്കൂടി കയറ്റിയാലും മരിക്കുകയില്ലാത്ത നായകൻ.
      • നാട്ടിലെ എല്ലാവരും ഓടുകയാണ്..കുറേ കാലുകൾ മാത്രം കാണിക്കുന്നു..അവസാനം എല്ലാവരും ചെന്നെത്തുമ്പോൾ കാണുന്ന കാഴ്ച കുളക്കരയിലോ കടൽക്കരയിലോ ബലാൽസംഗം ചെയ്യപ്പെട്ട നായികയോ ക്രൂരമർദ്ദനമേറ്റ നായകന്റെ ബന്ധുക്കളോ,കൂട്ടുകാരോ പകുതി വെള്ളത്തിലും പകുതി കരയിലുമായി മരിച്ചു  കിടക്കുന്നതാണ്.
      • പതിവില്ലാതെ  ചിരിയും കളിയും കാണിച്ചാൽ അടുത്ത സീനിൽ മരണം ഉറപ്പാണ്.
      • ഓപ്പറേഷൻ തീയറ്ററിൽ നിന്ന് പുറത്തിറങ്ങുന്ന ഡോക്ടർക്ക് സാധാരണയായി രോഗി മരിച്ചെന്നറിയിക്കാൻ  ഒരൊറ്റ വാചകമേയുള്ളു  “ ഐയാം സോറി”..! . ഇത് പറ്റില്ലെങ്കിൽ ഒന്ന് നോക്കി സങ്കടത്തോടെ തോളിൽ തട്ടി നടന്ന് പോകാം.ഇനി കണ്ഗ്രാചുലേഷൻ എന്നാണ് ഡോക്ടർ പറയുന്നതെങ്കിൽ പ്രസവം നടന്നു.ബാക്ഗ്രൗണ്ടിൽ കുട്ടിയുടെ കരച്ചിലുണ്ടാവണം.
      • ഇനി ഡോക്ടർ നായകനോട് “താൻ വരൂ പറയട്ടെ” എന്നാണ് തുടങ്ങുന്നതെങ്കിൽ കൊച്ചോ തള്ളയോ ആരെങ്കിലും ഒരാൾ മരണപ്പെട്ടിരിക്കണം.
      • ഭ്രാന്ത്
      • ഭ്രാന്തുള്ളവരൊക്കെ സാധാരണയായി തലയിണയും മെത്തയും പഞ്ഞിക്കിടുകയാണ് (മുറി മുഴുവൻ മെത്തയും തലയിണയും കുത്തിപ്പൊളിച്ച് പഞ്ഞി പറത്തുക) ചെയ്യാറുള്ളത്.
      • നായകനോ നായകന്റെ ഇഷ്ടക്കാർക്കോ ആണ് ഭ്രാന്തെങ്കിൽ ശോകമയമായ അന്തരീക്ഷമാവുകയും അല്ലാതെ ഭ്രാന്ത് മറ്റാർക്കെലുമാണെങ്കിൽ കോമഡിയാവുകയാണ്.
      • വീട്ടിലൊരു ചങ്ങല മസ്റ്റാണ്..പിന്നീട് പാരമ്പര്യമായി അത് അനുഷ്ഠിക്കാനുള്ള അവസരവും ഉണ്ട്.
      • പുതുപ്പണക്കാരൻ
      • സ്ഥലത്തെ പുതുപ്പണക്കാരൻ മൊയ്തീനോ/വർഗ്ഗീസ് മാപ്ലയോ ആയിരിക്കണം..ഇവരുടെ കയ്യിലേ ഇപ്പോ കാശ് രൊക്കം എടുക്കാനുള്ളു. പയ്യന്മാർ ഗൾഫിലോ/അമേരിക്കയിലായോണ്ടാണീ അവസ്ഥാ വിശേഷം.ഇവർ മിക്കവാറും കുമ്പിളു കുത്തി കഞ്ഞി കുടിച്ച്  ജോലി ചെയ്ത പഴയ തറവാട് വാങ്ങുകേം ചെയ്യും.നായകൻ ഈ ക്ഷയിച്ച തറവാട്ട് കാരനാണെങ്കിൽ പിന്നീട് വന്ന് കംബ്ലീറ്റ് പർച്ചേസാവുന്നതാണ്.
      • ഭക്ഷണം/ചായ/കടി
      • ഒരു സിപ്പ് ചായ മാത്രമേ നമ്മുടെ കഥാപാത്രങ്ങൾ സാധാരണയായി ചായകുടിക്കുന്ന രംഗങ്ങളിൽ കുടിക്കാറുള്ളു.
      • ആവശ്യപ്പെട്ടു തീരും മുൻപേ ചൂടുചായ വരുന്നതും, അത് സെക്കന്റിനുള്ളിൽ വലിച്ചു കുടിക്കുകയും ചെയ്യുന്ന സീൻ തട്ടുകടയിലും ഹോട്ടലിലും ഉണ്ടാവാറുണ്ട്.
      • സമ്പന്നന്റെ ഡൈനിങ്ങ്‌ ടേബിളില്‍ എപ്പോഴും ആപ്പിള്‍ കാണും,വട്ടം കറങ്ങുന്ന ഫ്രൂട്ട് പാത്രവും.
      • ബാദ്ധ്യതകളും പ്രശ്നങ്ങളുമുള്ള നായകൻ ഒരിക്കലും സമയത്തിനു ഭക്ഷണം കഴിക്കില്ല. പാതിരാത്രിയിലും നായകന്റെ അമ്മ ഭക്ഷണം പകർത്തി വെച്ച് കാത്തിരിക്കും.
      • ഇതേ നായകനു ഒരിക്കലും ഭക്ഷണം മുഴുവൻ കഴിക്കാൻ സാധിക്കില്ല. രണ്ടുരുള കഴിക്കുമ്പോഴേക്കും അമ്മയുടെ/ അച്ഛന്റെ/ അമ്മാവന്റെ പരാതിയോ കുറ്റപ്പെടൂത്തലോ കാരണം ഭക്ഷണം നിർത്തി എഴുന്നേറ്റ് പോകും. (നായകന്മാർ ബാക്കി വെച്ചിട്ടു പോയ ഭക്ഷണം ഉണ്ടായിരുന്നെങ്കിൽ നാട്ടിലെ പട്ടിണി മാറ്റാമായിരുന്നു എന്ന് കഥാകൃത്ത് അഷ്ടമൂർത്തി ഒരു ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്)
      • ചായയിൽ “വിം” എന്ന സോപ്പുപൊടി മാത്രമേ കലക്കിക്കൊടുക്കാറുള്ളു. മലയാള സിനിമ ഉണ്ടായ കാലം മുതൽ ഇന്നുവരെ ‘വിം’ അല്ലാതെ മറ്റൊരു ബ്രാൻഡ് സോപ്പുപൊടി ഉപയോഗിച്ചിട്ടില്ല. ‘വിം കലക്കിയ ചായ/ജ്യൂസ്’ കഴിച്ച് തീരുമ്പോഴേക്കും വയറിളക്കം ആരംഭിച്ചു കഴിയും. കുടിച്ചത് കോമഡി താരമാണെങ്കിൽ രണ്ടിലധികം തവണ കക്കൂസിൽ പോകുന്നത് കാണിക്കണം.
      • നാട്ടിൻപുറത്തെ നായികയെ നഗരത്തിലെ നായകൻ പ്രേമിക്കുകയാണെങ്കിൽ ഫൈവ് സ്റ്റാർ ഹോട്ടലിലെ ഭക്ഷണത്തിന് ന്യൂഡിത്സ് ആയിരിക്കും ഭക്ഷണം. നൈഫും ഫോർക്കും ഉപയോഗിച്ച് ന്യൂഡിത്സ് കഴിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് ഗ്രാമീണ നായിക ഒടുവിൽ കൈ കൊണ്ട് വാരിക്കഴിക്കും. നിഷ്കളങ്കനായ ഗ്രാമീണ നായകനാണെങ്കിലും ഇതു തന്നെ സംഭവിക്കും. ഇത് കൗതുകപൂർവ്വം വീക്ഷിക്കുക എന്നതാണ് മോഡേൺ നായകനോ നായികയോ ഈ അവസരത്തിൽ ചെയ്യേണ്ടത്.കോമഡി താരങ്ങളാണ് ന്യൂഡിൽസ് കഴിക്കുന്നതെങ്കിൽ പറയേണ്ടതില്ലല്ലോ.
      • കൃഷിക്കാരനായ നായകന്റെ വീട്ടിൽ എല്ലാവരും മോര് /സംഭാരം / കഞ്ഞിവെള്ളം എന്നിവ മാത്രമേ കുടിക്കൂ. വള്ളുവനാടൻ പ്രദേശത്തെ വീടുകളിലും ഈ പാനീയങ്ങളെ ഉണ്ടാകൂ. അവർ ഒരിക്കലും ജ്യൂസ്, നാരങ്ങാവെള്ളം എന്നിവ ഉപയോഗിക്കാറില്ല.
      • മതം-ജാതി
      • പഠിപ്പും വിവരവും ഉള്ള സാധാരണക്കാരനായ ഒരു മുസ്ലീമിനെ കണ്ട കാലം മറന്നു. പച്ച അരപ്പട്ടയും നരച്ച താടിയും കയ്യിലൊരു കാലൻ കുടയും ഇല്ലാത്ത മുസ്ലിങ്ങളെ ഈയടുത്ത കാലത്താണ്‌ കണ്ടു തുടങ്ങിയത്.
      • ചീത്തപ്പെണ്ണുങ്ങളോ മോഡേൺ സ്ത്രീകളോ ഒക്കെ ക്രിസ്ത്യാനികൾ അവേണ്ടി വരുന്ന അവസ്ഥയാണുണ്ടായിരുന്നത്..
      • കോയി ബിരിയാനീം ബെച്ച് ഏമ്പക്കവും വിട്ട് അള്ളാന്ന് വിളിക്കുന്ന തൊപ്പി വെച്ച ഹാജിയാരാണെങ്കിൽ കള്ളക്കടത്തായിരിക്കും മൂപ്പരെ മെയിൻ ബിസിനസ്സ്. കെട്ട്യോളെ പേര് സൂറ, കുട്ട്യോള് സുക്കൂറ്,കാതറ്..ബലാലെ, ഹമുക്കേ, ഹിമാറേ..അറാമ്പെറന്നോനെ, എന്നിങ്ങനെ ഇടക്കിടെ പറയേം ചെയ്യും.
      • മുസ്ലിം കഥാപാത്രം നിസ്കാര തഴമ്പിനേപ്പറ്റി അനക്ക് എന്താണ്ട്രാ ഹിമാറേ അറിയ്യ എന്ന് ചോദിക്കണം. 
      • ഗ്രാമം-കുടിപ്പക
      • വടക്കും ഭാഗവും തെക്കും ഭാഗവും ..ഉത്സവം നടത്താന്‍ മത്സരം..രണ്ട് ദേശങ്ങളില്‍ ഏതെങ്കിലും ഒരു വീട്ടുകാര്‍ വില്ലന്‍ പക്ഷം..മറ്റവര്‍ നായക ഗുണമുള്ള ആളുകള്‍ , ഇത് വള്ളം കളിയാവാം,കോഴിപ്പോരാകാം,കളരിപ്പയറ്റോ മറ്റ് ആയോധന മത്സരങ്ങളോ ഒക്കെ ആവാം.
      • പലപ്പോഴും ഗ്രാമത്തിന്റെ മാനം രക്ഷിക്കാൻ വേണ്ടി നായികയുടെ അച്ഛൻ മൂപ്പൻ നായികയെ കുരുതി പോലുള്ള ആചാരങ്ങളുമാവാം.
      • അവാർഡിനു വേണ്ടി ചിത്രീകരിച്ച സിനിമകൾ
      • അവാർഡ് പടങ്ങളില്‍ ഒരാള്‍ ബസ്സില്‍ കയറിയാത്ര ചെയ്യുന്ന സീനില്‍ പോകുന്ന വഴികളും ഒരോ ജംക്ഷനും ചിത്രീകരിച്ച് സമയം നീക്കാവുന്നതാണ്.
      • എൺപതുകളിലെ സിനിമകളാണെങ്കിൽ റൗക്കയും ഒറ്റമുണ്ടുമാണ് നായികമാരുടെ സ്ഥിരം വേഷം.
      • ശബ്ദമായിട്ടോ വേഷമായിട്ടോ  മുരളി മേനോൻ,കുക്കു പരമേശ്വരൻ ഇത്തരം സിനിമകളിൽ എവിടെയെങ്കിലുമുണ്ടാവും.
      • പെണ്ണുകാണൽ-വിവാഹച്ചടങ്ങുകൾ
      • പെണ്ണ് കാണാന്‍ ചെല്ലുമ്പോൾ മുതിർന്ന ആരെങ്കിലും പറയും "പഴയ കാലമൊന്നുമല്ല ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടാവും" ..ഇത് സിനിമ തുടങ്ങിയ കാലം മുതലുള്ളതാണ്..അപ്പോ ഇവരുദ്ദേശിക്കുന്ന പഴയ കാലം ഹോമോസാപ്പിയൻസിന്റെ കാലഘട്ടമാണോ?
      • ക്ലോസപ്പുകൾ-ഇൻട്രൊഡക്ഷൻ-ക്ലൈമാക്സ് സീനുകൾ
      • സിങ്കം പുലി കുതിര എന്നീ മൃഗങ്ങളേതെങ്കിലുമൊന്നിനേയാണ് നായകനെ ആദ്യമായി കാണിക്കുമ്പോൾ മാറിമാറി കാണിക്കുവാനുള്ളത്.
      • ഫുട്ബോൾ ഗ്രൗണ്ടിൽ സിസർക്കിക്ക് ചെയ്ത് ഗോളടിക്കുന്ന നായകൻ,ക്രിക്കറ്റാണെങ്കിൽ സിക്സർ അടിക്കുകയോ അത് ക്യാച്ചെടുക്കുന്നതോ ആയ നായകൻ റേസിങ്ങാണെങ്കിൽ തലയിൽ നിന്ന് ഹെൽമറ്റൂരി മുടി കൊടഞ്ഞിറങ്ങുന്ന നായകൻ,കുതിരയോട്ടം,രഥമോട്ടം,കോഴിപ്പോരാണെങ്കിൽ കോഴിയെ കണ്ട്രോൾ ചെയ്യുന്നത് അങ്ങനെ തുടങ്ങിയുള്ള ഇൻട്രൊഡക്ഷൻ സീനുകളാണ്  ആക്ഷൻ സിനിമകളിലെ നായനു വേണ്ടത്.
      • കാറ് വന്നു നിൽക്കുന്നു.ആദ്യം അടച്ച ഡോർ കാണിക്കും.കാറിന്റെ ഒരു 360 ഡിഗ്രി ഷോട്ട് ആവാവുന്നതാണ്. പതുക്കെ അത് തുറക്കും.കാലിന്റെ ക്ലോസപ്പ് വരും.നായകന്‍ ഇറങ്ങും.തല കറക്കി വെറുതെ ചുറ്റിലും നോക്കും. സ്ഥലം എവിടെ എന്നതൊന്നും കാര്യമല്ല. എവിടെ കാറ് നിർത്തിയാലും, ഇറങ്ങിയാലും നോക്കിയിരിക്കും.
      • സിനിമയില്‍ അഭിനയിച്ച എല്ലാവരും,അതിപ്പോ ക്ലൈമാക്സിങ്ങ് മൂന്നാറിലാണെങ്കിലും അവസാന സീനിലെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ എത്തിയിരിക്കും.ശുഭം !
      • കഥ ശുഭപര്യവസായിയായി എന്ന് കാണിക്കാനായി അവസാന സീനിൽ ഗ്രൂപ്പ് ഫോട്ടോയ്ക്ക് ആൾക്കാരെ നിർത്തിയപോലെ സ്ക്രീൻ മുഴുവൻ ആൾക്കാരും പിന്നെ ചിത്രത്തിലെ ഏതേലും കൊമേഡിയനെകൊണ്ട് ഒരു ‘ചളി വിറ്റ്’ അടിപ്പിച്ച് എല്ലാരുകൂടി “ഹ ഹ ഹ“ ന്നും പറഞ്ഞ് ചിരിക്കുകയും (സിനിമകാണുന്ന കാണികൾ ഒഴികെ), അതോടെ ‘ശുഭം‘ എഴുതിക്കാണിക്കുകയും ചെയ്യും.
      • ഇത് തുടരൻ ചിത്രമാക്കണമെന്നാണ് ഉദ്ദേശമെങ്കിൽ ഒരു ആന്റിക്ലൈമാക്സിനുള്ള സ്കോപ്പ് ഇടണം.
      • ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ആരെയെങ്കിലും ഓടിച്ച് സ്ക്രീനിൽ സ്ലോ മോഷനാക്കി കയറ്റി നിർത്തുന്നതും നല്ലതാണ്.
      • വെള്ളമടി സീനുകൾ
      • ഒളിച്ചിരുന്ന് വെള്ളമടി : പാടത്തോ പറമ്പിലോ ഒരു കുടം കള്ളും രണ്ടു പേരുമായി കുടിക്കാന്‍ ഇരിക്കുന്നു. നായകന്റെ അമ്മ /നായിക ആ വഴി വരുന്നു രണ്ടു പേരും വേഗം പതുങ്ങിയിരിക്കുന്നു
      • ഫുള്‍ ബോട്ടിൽ മദ്യം പശു കാടി കുടിക്കുന്നത് പോലെ വെള്ളം ചേർക്കാതെ വായിലോട്ടു ഒഴിച്ച് കുടിച്ചാലും കൂളായി നടക്കുന്ന,കപ്പാസിറ്റി ഉള്ള നായകൻ.
      • ഹോസ്റ്റലിലോ മറ്റോ ആണെങ്കിൽ വാർഡൻ അച്ചനോ ശിങ്കിടിക്കോ ഒരു സ്മാൾ കൊടുത്താൽ വെള്ളമടി സമ്മതിക്കുന്നതാണ്.
      • പ്രധാനമായും ഒരു കുപ്പിയാണ് പല കോമഡി വില്ലൻ കഥാപാത്രങ്ങളേയും നായകന്റെ വശത്തേക്ക് ചേർക്കുന്നത്. ചിലക്ക് എത്ര പണം കൊടുത്താലും വാങ്ങുകയില്ല പകരം ഒരു കുപ്പി മതി എന്ന നിലപാടാണെടുക്കുക.
      • വേലക്കാരികൾ
      • അന്നും ഇന്നും എന്നും നാടകത്തിലും സിനിമയിലും വേലക്കാരി ‘ജാനു’ തന്നെയാണ്. എങ്കിലും ഈയിടെയായി അതിനു മാറ്റം വന്നിട്ടുണ്ട്. (കോൺസ്റ്റബിൾ കുട്ടൻ പിള്ളക്കും മാറ്റം വന്നിട്ടുണ്ട്)
      • നായർ/തമ്പുരാൻ തറവാട്ടിലെ വേലക്കാരിക്ക് ‘ശാരദേടത്തി, സാവിത്രി, വിലാസിനി എന്നീ പേരുകളും കൃസ്ത്യൻ നായക കുടുംബത്തിലെ വേലക്കാരിക്ക് “മറിയാമ്മച്ചേട്ടത്തി, ഏലിയാമ്മച്ചേട്ടത്തി“ എന്നീ പേരുകളും ഉപയോഗിക്കും.
      • നായക സംഘങ്ങൾ
      • ഒന്നിലധികം നായകന്മാരുണ്ടെങ്കിൽ അവർ എന്തെങ്കിലും ചർച്ച ചെയ്യുമ്പോൾ നാലു പേരും നാലുവശത്തായി നിലയുറപ്പിക്കണം. അതിലൊരാൾ പുറം തിരിഞ്ഞ് വിദൂരതയിലേക്ക് നോക്കി നിൽക്കുന്നവനാകാം.
      • ദൗത്യം തീരുമാനിച്ചുകഴിഞ്ഞാൽ എല്ലാവരും നായകൻ നീട്ടിപ്പിടീച്ച കയ്യിൽ തങ്ങളുടെ കൈ ചേർത്ത് ഐക്യദാർഡ്യം പ്രഖ്യാപിക്കേണ്ടതാണ്. തുടർന്ന് തോളോട് തോൾ ചേർന്ന് വട്ടത്തിൽ നിൽക്കാം (ഈ സമയത്ത് ഒരു റൌണ്ട് ട്രോളി ഷോട്ട് നിർബന്ധം)
      • വില്ലന്റെ കൈ കൊണ്ട് നായക സംഘത്തിൽ ആദ്യം കൊല്ലപ്പെടുന്നത് കൂട്ടത്തിൽ ഏറ്റവും നിഷ്കളങ്കനെന്ന് തോന്നിക്കുന്നവനോ, ദരിദ്രനോ, ഗായകനോ ആയ ഒരുത്തനായിരിക്കും.
      • രണ്ട് നായകന്മാരുണ്ടെങ്കിൽ അവരുടെ പരമപ്രധാനമായ ലക്ഷ്യം ഒരേ വില്ലനെ തകർക്കലാണ്.രണ്ട് പേരുടേയും അച്ഛന്റെയോ അമ്മയുടെയോ കുഞ്ഞു പെങ്ങളുടെയോ മരണത്തിന് കാരണം ഈ വില്ലനായിരിക്കും,സ്വാഭാവികം. മൂന്നോ നാലോ നായകന്മാരാണെങ്കിൽ വില്ലനും അവന്റെ കുടുംബം മുഴുവനും വില്ലന്മാരാവുകയാണ്.
      • സൗണ്ട് എഫക്റ്റ്സ്
      • ഫൈറ്റ് സീനുകളിലെ ബ്ഫൂഷ്.....ബ്ഫൂഷ്.... എന്ന യെമണ്ടൻ സൗണ്ടിലുള്ള ഇടി ശബ്ദമാണ്...വില്ലന്മാരെ ഇതേ സൈസ് ഒറ്റ ഇടിക്ക് തെങ്ങുമ്മേൽ വരെ കേറ്റീട്ടുണ്ട് നമ്മുടെ നായകന്മാർ.
      • കാറൂകൾ എത്ര മോഡേൺ ആയാലും അതുങ്ങളെ ബ്രേക്ക് ചെയ്താൽ വല്ലാത്ത സൗണ്ട്.
      • നായകന്റെ ബുള്ളറ്റിനും വെടിക്കും വെടിക്ക് ഡൈനാമിറ്റിന്റെ സൗണ്ടാണുണ്ടാവുക.
      • നായകന്റെയും കൂട്ടാളികളുടെയും സ്ലോ മോഷൻ സീനുകളിൽ പലപ്പോഴും പെപ്പേപ്പേ..പെപപ്പേ..എന്നുള്ള തീമുകൾ ഉപയോഗിക്കാവുന്നതാണ്. പ്രധാനമായും കുറ്റാൻവേഷണ ചിത്രങ്ങളാണിത് ഏറെ നന്നാവുക.
      • വാഹനങ്ങൾ/ടാക്സികൾ
      • ഓട്ടോറിക്ഷ/ടാക്സി ഡ്രൈവർമാർ ഒരിക്കലും ബാക്കി നൽകാറില്ല. ഓട്ടോ ചാർജ്ജ് 12 രൂപയാണെങ്കിലും നായകനോ നായികയോ ഒറ്റനോട്ട് കൊടുത്ത് ബാക്കി വാങ്ങാതെയോ കൊടുക്കാതെയോ പോകും. (മലയാള സിനിമയിൽ മാത്രം 12, 15 രൂപകൾക്ക് ഒറ്റ നോട്ടാണ്)
      • ജഗതി പലപ്പോഴും ഓട്ടോ ചാർജ്ജ് നൽകാറില്ല. കോമഡി താരങ്ങൾ പലപ്പോഴും ഓട്ടോ/ടാക്സി ചാർജ്ജിനെപ്പറ്റി വഴക്കുണ്ടാക്കും. മിക്കവാറും ഓട്ടോ/ടാക്സി ഡ്രൈവന്മാർ ഇവരുടെ കോളറിൽ പിടിച്ച് ബലമായി ചാർജ്ജ് വാങ്ങും. തന്റേടിയായ നായികയാണെങ്കിൽ ബാലൻസ് കിട്ടാനുള്ള അമ്പത് പൈസക്ക് വേണ്ടി വഴക്കുണ്ടാക്കുകയും കൺസ്യൂമർ ആക്റ്റ് പറയുകയും ചെയ്യും.
      • കവിയൂർ പൊന്നമ്മ
      • കവിയൂര്‍ പൊന്നമ്മക്ക് ഉണ്ണി എന്നല്ലാതെ ഒരു മകനില്ല.രാഘവനോ രാജപ്പനോ ആണെങ്കിലും അമ്മക്ക് ഉണ്ണി മാത്രമാണ്..
      • ഭർത്താവ് ഉണ്ടെങ്കിൽ തിലകൻ.
      • മകൻ മോഹൻലാൽ
      • ദാരിദ്ര്യ/ഇടത്തരം കുടുംബം
      • തങ്കപ്പെട്ട സ്വഭാവം
      • മകനെ സ്വന്തം ജീവനേക്കാളും സ്നേഹമാണ്.
      • മരുമകള്‍ എത്ര മൂധേവി ആയാലും അവളെയും അളവില്ലാതെ സ്നേഹിക്കും.
      • മകന്റെ് കൂട്ടുകാരും അവരെ 'അമ്മേ' എന്നേ വിളിക്കൂ.
      • നട്ടപ്പാതിരാക്കും സെറ്റ്‌ സാരിയെ ഉടുക്കുകയുള്ളു.
      • മിക്കപ്പോഴും ഉണ്ണിക്കണ്ണൻ/ഗുരുവായൂരിലെ കള്ളക്കണ്ണന്റെ ഭക്തയായിരിക്കും.
      • കുളിച്ച് ബാത്ത് റൂമിൽ നിന്ന് വരുമ്പൊഴും നെറ്റിക്ക് ചുവന്ന വലിയ പൊട്ടും കാണും..!
      • ചില അഭിനേതാക്കൾ
      • സൂരജ് വെഞ്ഞാറമ്മൂട് – സ്ഥിരമായി ചെകിട്ടത്ത് അടികിട്ടാനുള്ള കോമഡി താരമാണ് സുരാജ് വെഞ്ഞാറന്മൂടും മറ്റ് പുതു കൊമേഡിയന്മാരും. സീനിയർ കൊമേഡിയന്മാരാണ് ഇവരുടെ വരവ് കൊണ്ട് ചെകിട് സേവ് ചെയ്യുന്നത്.
      • അബുസലിം/കൊല്ലം അജിത്ത് -  എവിടെയുണ്ടോ തെമ്മാടിത്തവും ഇടിയും ഉറപ്പാണ്.
      • ഷാജി  -  ഷാജി എന്ന പേരുകാരൻ ഗുണ്ട/റൌഡി/തെമ്മാടി ആയിരിക്കണം!
      • വിജയകുമാർ -നായകന്റെ കൂട്ടുകാരനാണെങ്കില്‍ എന്തായാലും നായകനെ ചതിക്കും..
      • സാദിഖ് – ഗൾഫുകാരൻ,പ്രവാസി
      • വിജയ് മേനോൻ - എക്സൻട്രിക്ക്,കഞ്ചാവിനോ മറ്റ് മയക്കുമരുന്നിനോ അടിമ, "വാട്ട് കുസൃതി മാൻ" എന്നത് ഇദ്ദേഹത്തിന്റെ സ്ഥിരമുള്ള ഒരു ഡയലോഗ് ആണ്.
      • ടി എ ഷാഹിദിന്റെ ക്ലീഷേകൾ
      • ടി.ഏ ഷാഹിദ് സിനിമകളിൽ നായകന്റെ അച്ഛനോ അമ്മയോ എന്തെങ്കിലും പ്രശ്നത്തിൽ പെട്ടവരാവും
      • ബാലേട്ടൻ - നായകന്റെ അഛനു രഹസ്യ കുടുംബം
      • മത്സരം - നായകൻ ഒരു ജാര സന്തതി
      • ബെൻജോൺസൺ - നായകന്റെ അമ്മ ഒളിച്ചോടി പോയവൾ
      • രാജമാണിക്യം - നായകന്റെ അമ്മ മകൻ അറിയാതെ വേറെ കെട്ടുന്നു
      • പച്ചക്കുതിര - നായകന്റെ അമ്മ പണ്ട് നാട് വിട്ട് പോയി
      • ബാബു ആന്റണി
      • എന്നും ജീൻസും ഷൂവും ആയിരുന്നു വേഷം.പുള്ളീടെ ഷൂസ് ആണ് ക്യാമറകൾക്ക് ഏറെ പരിചിതം.
      • ഷർട്ട് എപ്പോഴും തോളില്‍ ഇടും. ബനിയന്‍ മാത്രം ധരിക്കും
      • ഇടിക്കുമ്പോള്‍ വിചിത്ര ശബ്ദങ്ങള്‍ പുറപ്പെടുവിക്കും.
      • വേണേല്‍ നായിക പ്രേമിച്ചോണം
      • മിക്കവാറും ഒറ്റയ്ക്കാണ് താമസം.ലുങ്കി ഉടുക്കാറില്ല.
      • സംവിധായകർ-കഥാകൃത്തുക്കൾ-നടീനടന്മാർ-സംഗീതസംവിധായകർ
      • മുൻപ് ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒന്നാവും ഈ ചിത്രം എന്ന് അവകാശപ്പെടുന്നു.
      • മലയാള സിനിമ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു മാറ്റം.. അത് നിങ്ങൾ പ്രേക്ഷകർ കണ്ട് തന്നെ തീരുമാനിക്കുക.
      • പഴയ ഏതെങ്കിലും പാട്ടിന്റെ ട്യൂൺ നിങ്ങൾക്ക് തോന്നുന്നത് ഒരേ രാഗത്തിൽ കമ്പോസ് ചെയ്തത് കൊണ്ട് മാത്രമാണ്.
      • നിർമ്മാതാക്കൾ
      • ഇത്തരം ക്ലീഷാദിക്ലീഷേകൾ ഉള്ള ചിത്രം നിർമ്മിക്കുന്നതോടെ പല നിർമാതാക്കളും കുത്തു പാളയെടുക്കുന്നു.
  • കൂടുതല്‍ ക്ലീഷകള്‍ മനസ്സില്‍ തോന്നിയാല്‍ നിങ്ങള്ക്ക് കമന്‍റ് ആയി എഴുതാവുന്നതാണ്